
കൊച്ചി: ആലുവയില്‍ രണ്ടിടങ്ങളിലായി രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തി.
കുമളി മുരുക്കുടി സ്വദേശിനിയായ 27കാരിയും ഒരു ഇതരസംസ്ഥാന തൊഴിലാളിയുമാണ് മരിച്ചത്. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് യുവതി ലോഡ്‌ജിലെ മൂന്നാം നിലയില്‍ മുറിയെടുത്തത്.
കുമളി മുരുക്കുടി പട്ടത്തുവിള വീട്ടില്‍ ജോമോള്‍ വർഗീസ് ആണ് മരിച്ചത്. ആലുവ ടൗണിലെ ലോഡ്‌ജിലാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ദിവസം മുഴുവൻ ലോഡ്ജിൽ തങ്ങിയ യുവതി പുറത്തിറങ്ങാത്തതോടെ സംശയം തോന്നിയ ലോഡ്‌ജ് ജീവനക്കാർ ഇന്ന് വെളുപ്പിന് അഞ്ചുമണിയോടെ വാതിലില്‍ തട്ടിവിളിച്ചെങ്കിലും തുറന്നില്ല. മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് സണ്‍ഷെയ്‌ഡില്‍ കയറി നോക്കിയപ്പോഴാണ് യുവതി തൂങ്ങിനില്‍ക്കുന്നതായി കണ്ടത്.
തലേന്ന് യുവതിയുടെ സുഹൃത്തും ബന്ധുവും ലോഡ്‌ജില്‍ എത്തിയിരുന്നുവെങ്കിലും വിളിച്ചിട്ട് പ്രതികരണമില്ലാത്തിനാല്‍ കാണാൻ സാധിച്ചിരുന്നില്ല. അസുഖബാധിതയായിരുന്നതിനാല്‍ മരുന്ന് കഴിച്ച് ഉറങ്ങുകയായിരിക്കുമെന്നാണ് ഇവർ കരുതിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
കീഴ്‌മാട് എടയപുറം മുടൂർ റോഡിന് സമീപത്താണ് ഇതരസംസ്ഥാന തൊഴിലാളിയെന്ന് സംശയിക്കുന്നയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നുരാവിലെ ഏഴരയോടെ പ്രദേശവാസിയായ സന്തോഷ് എന്നയാളുടെ കൃഷിയിടത്തിന് സമീപത്തായി ചതുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.



