
കോട്ടയം : തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊഴുപ്പേകാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിലെത്തും.കുറഞ്ഞ സമയത്തിനുള്ളിൽ പരമാവധി നേതാക്കളെ രംഗത്തിറക്കുകയാണ് മുന്നണികളുടെ ലക്ഷ്യം. ബംഗാൾ, തമിഴ്നാട് ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ആഗ്രഹിക്കുന്ന കേന്ദ്ര നേതാക്കളെയെല്ലാം കൊണ്ടുവരാൻ കഴിയുമോ എന്ന ആശങ്കയുമുണ്ട്.
തമിഴ് നാട് അതിർത്തിയിലെത്തുന്ന നേതാക്കളെ ജില്ലയിൽ എത്തിക്കാനുള്ള ശ്രമവുമുണ്ട്.
ഇന്ന് നാലുമണ്ഡലങ്ങളിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുക.
രാവിലെ 9.30 ന് കാഞ്ഞിരപ്പള്ളിയിൽ മാദ്ധ്യമങ്ങളെ കാണും. 11 ന് കാഞ്ഞിരപ്പള്ളിയിലും, വൈകിട്ട് നാലിന് ചങ്ങനാശേരിയിലും, അഞ്ചിന് ഏറ്റുമാനൂരിലും, ആറിന് പാലായിലും പ്രസംഗിക്കും. സി.പി.എം ജനറൽസെക്രട്ടറി എം.എ.ബേബി, ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരും വിവിധയിടങ്ങളിലെത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്ത് രാഹുൽ ഗാന്ധിയെത്തുമ്പോൾ കോട്ടയത്ത് ഉറപ്പായുമെത്തുമെന്നാണ് യു.ഡി.എഫിന്റെ വിശ്വാസം. കേരള കോൺഗ്രസിന്റെ തേരോട്ടം തടയിടാൻ രാഹുലിന്റെ വരവ് ആവേശമാകുമെന്ന് നേതാക്കൾ വിശ്വസിക്കുന്നു.
പ്രിയങ്കഗാന്ധി, മല്ലികാർജുന ഖാർഗെ, സച്ചിൻ പൈലറ്റ് എന്നിവരെയും എത്തിക്കാൻ ശ്രമമുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഈ മാസം അവസാനമെത്തും. രമേശ് ചെന്നിത്തലയും, കെ.സി വേണുഗോപാലുമെത്തിയിരുന്നു.
പാലക്കാടും, തൃശൂരിനും ശേഷം പ്രധാനമന്ത്രിയെ പാലായിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി നേതാക്കൾ. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമ്മല സീതാരാമൻ, രാജ്നാഥ് സിംഗ് തുടങ്ങിയവരുമെത്തും. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, ഉപമുഖ്യമന്ത്രിമാരും വരും ദിവസങ്ങളിൽ ജില്ലയിലുണ്ടാകും



