
ഡല്‍ഹി : ഡല്‍ഹി മദ്യനയ കേസില്‍ വിചാരണ കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി ഡല്‍ഹി ഹൈക്കോടതി. കേസിലെ പ്രതികളായ മുൻ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും എഎപി നേതാവ് മനീഷ് സിസോദിയയെയും കുറ്റവിമുക്തരാക്കിയ വിചാരണ കോടതിയുടെ ഉത്തരവിനെതിരെയാണ് ഹൈക്കോടതി രൂക്ഷവിമർശനമുന്നയിച്ചത്.
നിർണായക വസ്തുതകള്‍ വിചാരണ കോടതി അവഗണിച്ചുവെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേസില്‍ സിബിഐക്കെതിരായ വിചാരണക്കോടതി പരാമർശങ്ങള്‍ ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു. വിചാരണ കഴിയുന്നതുവരെ കെജ്രിവാളിനെയും സിസോദിയയെയും കുറ്റവിമുക്തരാക്കില്ല എന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.
എക്സൈസ് പോളിസി കേസില്‍ സിബിഐ സമർപ്പിച്ച ഹർജിയില്‍ ഡല്‍ഹി ഹൈക്കോടതി കെജ്‌രിവാളിനും സിസോദിയയ്ക്കും മറ്റ് 21 പേർക്കും നോട്ടീസ് അയച്ചു. നിലവില്‍ ലഭ്യമായ തെളിവുകള്‍ പ്രഥമദൃഷ്ട്യാ വിചാരണ കോടതി സൂചിപ്പിച്ചതുപോലെയുള്ള നയം മറച്ചുവെക്കുന്നതോ ഏകപക്ഷീയമായ നടപടി സ്വീകരിക്കുന്നതോ ഭരണഘടനാ അവകാശങ്ങളുടെ ലംഘനമോ സ്ഥാപിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എക്സൈസ് പോളിസി കേസ് ഏറ്റവും വലിയ അഴിമതികളില്‍ ഒന്നാണെന്നും അഴിമതിയുടെ വ്യക്തമായ ഉദാഹരണമാണെന്നും സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
കേസില്‍ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയ പ്രത്യേക കോടതിയുടെ ഫെബ്രുവരി 27 ലെ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ക്രിമിനല്‍ റിവിഷൻ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്.
തിങ്കളാഴ്ചത്തെ വാദം കേള്‍ക്കലില്‍, വിചാരണ കോടതി വിധിയില്‍ അന്വേഷണ ഏജൻസിക്കും അതിന്റെ ഉദ്യോഗസ്ഥനുമെതിരെ നടത്തിയ നിർണായക നിരീക്ഷണങ്ങള്‍ കോടതി താല്‍ക്കാലികമായി നിർത്തിവയ്ക്കുമെന്ന് ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ സൂചിപ്പിച്ചു.



