
തൃശൂർ: സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി സിപിഐയുമായി ഇടഞ്ഞ നാട്ടിക എംഎല്‍എ സി.സി. മുകുന്ദനുമായി സംസാരിച്ച് മുന്നണികള്‍.
കോണ്‍ഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവർ മുകുന്ദനുമായി പ്രാഥമിക ചർച്ചകള്‍ നടത്തിക്കഴിഞ്ഞുവെന്നാണ് വിവരം. ഇതിന് പിന്നാലെ ബിജെപിയും മുകുന്ദനെ ബന്ധപ്പെട്ടതായാണ് സൂചന.
മുകുന്ദൻ ഇടതുമുന്നണി വിടുകയാണെങ്കില്‍ യുഡിഎഫ് സ്വതന്ത്രനായി നാട്ടികയില്‍ പരിഗണിക്കാൻ സാധ്യതയുണ്ട്. മുകുന്ദൻ കടുത്ത നിലപാടെടുത്ത് പുറത്തുപോയാല്‍ അത് വലിയ തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ സിപിഐ സംസ്ഥാന നേതൃത്വം അനുനയ ചർച്ചകള്‍ക്ക് ഒരുങ്ങുകയാണ്. മുകുന്ദനുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കി പ്രശ്നം പരിഹരിക്കാനാണ് പാർട്ടി ശ്രമം.
ഗീത ഗോപിയെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനത്തിനെതിരെ ‘പേയ്‌മെന്റ് സീറ്റ്’ ആരോപണം ഉന്നയിച്ചാണ് മുകുന്ദൻ രംഗത്തെത്തിയത്. താൻ നാട്ടികയില്‍ മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചതോടെയാണ് മറ്റ് പാർട്ടികള്‍ ഇടപെട്ടു തുടങ്ങിയത്. ഗീത ഗോപിക്ക് പണം പിരിച്ചു നല്‍കാൻ കഴിവുണ്ട്. മോശം പ്രകടനം നടത്തിയ അവരെ സ്ഥാനാർത്ഥിയാക്കുന്നത് ശരിയല്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാർട്ടി സീറ്റ് തന്നില്ലെങ്കിലും ജനവിധി തേടുമെന്നാണ് സി.സി. മുകുന്ദൻ എംഎല്‍എ പറഞ്ഞത്.
തന്നെ ജനങ്ങള്‍ക്കറിയാമെന്നും ആരോപണങ്ങള്‍ക്ക് പാർട്ടി മറുപടി പറയുമെന്നും ഗീത ഗോപി പ്രതികരിച്ചു. പാർട്ടി ഏല്‍പ്പിച്ച ദൗത്യം പൂർത്തിയാക്കാനാണ് താൻ ശ്രദ്ധിക്കുന്നതെന്നും അവർ വ്യക്തമാക്കി



