ചേർത്തലയിൽ വയോധികയുടെ മുഖത്തെ കുരുവിൽ നിന്ന് പുറത്തെടുത്തത് ഡിറോഫിലേറിയ ഇനത്തിൽ പെട്ട പുഴുക്കളെ; പുഴുക്കൾ രക്തത്തിൽ കലർന്നാൽ മരണം വരെ സംഭവിക്കാം

Spread the love

ചേർത്തല: വയോധികയുടെ മുഖത്തെ കുരുവിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുഴുക്കളെ പുറത്തെടുത്തു. ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ തൈക്കൽ സ്വദേശിനിയായ 66 കാരിയുടെ കണ്ണിനു താഴെ വന്ന കുരുവിൽനിന്നാണ് ഡിറോഫിലേറിയ ഇനത്തിൽ പെട്ട പുഴുക്കളെ നീക്കം ചെയ്തത്.

video
play-sharp-fill

3.5 സെന്റീമീറ്റർ നീളവും അഞ്ചു മില്ലിമീറ്റർ വണ്ണവുമുള്ള രണ്ടു പുഴുക്കളെയാണ് കണ്ടെത്തിയത്. അൾട്രാസൗണ്ട് പരിശോധനയ്ക്ക് ശേഷം ആശുപത്രിയിലെ സർജൻ ഡോ. മുഹമ്മദ് മുനീറിന്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിൽ പുഴുക്കളെയും ചുറ്റുമുള്ള കോശങ്ങളെയും പൂർണമായും നീക്കം ചെയ്തു. തുടർപഠനത്തിനായി ഇവ ഹിസ്റ്റോപാത്തോളജി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

നായകളിൽ സാധാരണയായി കണ്ടുവരുന്ന ഈ പുഴുക്കൾ കൊതുകുകളിലൂടെയാണ് മനുഷ്യരിലേക്ക് പകരുന്നത്. രോഗം ബാധിച്ച നായയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് അണുബാധയുണ്ടാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനുഷ്യരിൽ കണ്ണിനുചുറ്റും, മുഖം, കഴുത്ത്, കൈ, വയർ എന്നിവിടങ്ങളിൽ ചെറിയ കുരുക്കളായാണ് ഇത് പ്രത്യക്ഷപ്പെടാറുള്ളത്. രക്തത്തിൽ ഈ പുഴുക്കൾ കലർന്നാൽ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ എട്ടോളം സമാന കേസുകൾ ചേർത്തല ആശുപത്രിയിൽ എത്തിയിട്ടുണ്ടെന്നും അപൂർവ്വമായതിനാൽ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഡോ. മുഹമ്മദ് മുനീർ പറഞ്ഞു.

തെരുവുനായകളിലടക്കം ഇത്തരം പരാദങ്ങൾ വ്യാപകമായി നിലനിൽക്കുന്നതിനാൽ കൊതുകുകടിയിലൂടെ മനുഷ്യരിലേക്ക് രോഗം പകരാൻ വലിയ സാധ്യതയുണ്ട്. അതിനാൽ തെരുവുനായകളെ നിരീക്ഷിക്കുന്നതിനൊപ്പം കൊതുക് നിയന്ത്രണ നടപടികളും ഊർജ്ജിതപ്പെടുത്തേണ്ടതുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എസ് ആർ അമീന പറഞ്ഞു