
ആലപ്പുഴ: സംസ്ഥാനത്ത് ലഹരി ഉപയോഗത്തിൽ നിന്ന് രക്ഷപ്പെടാൻ എക്സൈസിന്റെ ചികിത്സാകേന്ദ്രങ്ങളായ വിമുക്തിയിൽ അഭയം പ്രാപിച്ചവരിൽ 10,229 പേർ പ്രായപൂർത്തിയാകാത്തവർ. ഇതിൽ പെൺകുട്ടികളും ഉൾപ്പെടും.
2021 മുതൽ ഈ ഫെബ്രുവരി വരെയാണിത്. ഈ വർഷം ഫെബ്രുവരിവരെ 524 പേരാണ് വിമുക്തിയിലെത്തിയത്.
സ്വകാര്യ ആശുപത്രികളിലും മറ്റു കൗൺസലിംഗ് കേന്ദ്രങ്ങളിലും എത്തിയ കുട്ടികൾ ഇതിന്റെ പതിൻമടങ്ങാണ്. ലഹരി ഉപയോഗിക്കുന്ന പെൺകുട്ടികളുടെ എണ്ണവും കൂടുകയാണെന്ന് എക്സെെസ് ഉദ്യോഗസ്ഥർ പറയുന്നു. കഞ്ചാവ്, ഹാഷിഷ് ഓയിൽ, എം.ഡി.എം.എ, മെത്താംഫിറ്റമിൻ തുടങ്ങിയവയാണ് വ്യാപകമായി ഉപയോഗിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2018 മുതൽ കഴിഞ്ഞ ജനുവരി വരെ വിമുക്തി കേന്ദ്രത്തിൽ 1,65,103 പേരാണ് ചികിത്സ തേടിയത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികളും ഐ.ടി ജീവനക്കാരും സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവരുമാണ് ഇതിലധികവും. 12,317 പേരെ കിടത്തിചികിത്സിക്കേണ്ടിവന്നു.
മദ്യം, മയക്കുമരുന്ന് ഉപയോഗം പൂർണമായും ഇല്ലാതാക്കാനാണ് വിമുക്തി ബോധവത്കരണ മിഷന് സർക്കാർ രൂപം നൽകിയത്. മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ശേഖരണം, കടത്തൽ തുടങ്ങി, ഉറവിടം ഇല്ലായ്മ ചെയ്യുകയാണ് ലക്ഷ്യം.
#എക്സൈസ് വകുപ്പിന്റെ കീഴിൽ എല്ലാ ജില്ലകളിലും ഡി അഡിക്ഷൻ സെന്ററുകളും തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടും മേഖല വിമുക്തി കൗൺസലിംഗ് സെന്ററുകളുമുണ്ട്.
# കുട്ടികളിലെ ലഹരി ഉപയോഗം ഉദ്യോഗസ്ഥരെ അറിയിക്കാൻ നേർവഴി പദ്ധതിയും നടപ്പിലാക്കുന്നു. 5,585 സ്കൂളുകളിലും 890 കോളേജുകളിലും ആന്റി നാർക്കോട്ടിക് ക്ലബ്ബുകൾ രൂപീകരിച്ചു. 1,020 നേർക്കൂട്ടം കമ്മിറ്റികളും 512 ശ്രദ്ധ കമ്മിറ്റികളും പ്രവർത്തിക്കുന്നുണ്ട്.



