
വൈക്കം: വൈക്കം തവണക്കടവ് ഫെറിയില്‍ ജലഗതാഗത വകുപ്പ് അനുവദിച്ച മൂന്ന് സോളാർ ബോട്ടുകളുടെയും ഫൈബർ കറ്റാമറൈൻ ബോട്ടിന്റെയും സൗരോർജവത്കരിച്ച വൈക്കം ബോട്ട് ജെട്ടിയുടെയും ഉദ്ഘാടനം ഇന്ന് നടക്കും.
വൈകിട്ട് നാലിന് മന്ത്രി കെ.ബി.ഗണേഷ്കുമാർ ഉദ്ഘാടനം നിർവഹിക്കും.
പുതിയ മൂന്നു ബോട്ടുകള്‍ കൂടിയായതോടെ നാല് സോളർ ബോട്ടുകള്‍ വൈക്കത്ത് സർവീസ് നടത്തും. 2017ലാണ് ഇന്ത്യയിലെ ആദ്യ സോളാർ ബോട്ടായ ആദിത്യ വൈക്കത്ത് സർവീസ് തുടങ്ങിയത്. ഇത് വിജയമായതോടെയാണ് പുതിയ ബോട്ടുകള്‍ അനുവദിച്ചത്.
സി.കെ ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ജോർജ് എം.പി, ദലീമ ജോജോ എം.എല്‍.എ എന്നിവർ മുഖ്യാതിഥികളാകും.ചടങ്ങില്‍ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാർ, നഗരസഭാ അദ്ധ്യക്ഷൻ അബ്ദുല്‍ സലാം റാവുത്തർ തുടങ്ങിയവർ പങ്കെടുക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മലിനീകരണം ഒഴിവാകും
ഡീസല്‍ ബോട്ടുകള്‍ക്ക് പകരമായി സോളാർ ബോട്ടുകളെത്തുമ്പോള്‍ വേമ്പനാട്ടുകായലിലെ മലിനീകരണം പൂർണമായും ഒഴിവാക്കാനാകും. പ്രതിവർഷം ഒരു കോടി രൂപയുടെ ഡീസല്‍ ചെലവ് ലാഭിക്കാം. കുറഞ്ഞ വർഷം കൊണ്ടു തന്നെ ബോട്ടുകളുടെ നിർമ്മാണ ചിലവ് തിരിച്ചുപിടിക്കാനാവും എന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സി.കെ. ആശ എം.എല്‍.എ പറഞ്ഞു.



