
കോട്ടയം : റബ്ബർ ഷീറ്റുവില കിലോയ്ക്ക് 210 രൂപ കടന്നു കുതിക്കുന്നു. വേനലിൽ ഉത്പാദനം കുറയുകയും ആവശ്യത വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ അടുത്ത മാസം പകുതിയോടെ ഷീറ്റുവില 250 രൂപയിൽ എത്തുമെന്നാണ് റബർ വിപണി നൽകുന്ന സൂചന.
വ്യാപാരിവില 202ൽ എത്തി റബർ ബോർഡ് വില 210 ആയെങ്കിലും ആവശ്യകത കൂടിയതോടെ 210ന് മുകളിൽ ടയർ വ്യവസായികൾ ഷീറ്റു വാങ്ങുന്നുണ്ട്. ലാറ്റക്സ് വിലയും 200ൽ എത്തി.
സംസ്ഥാന സർക്കാർ റബർ താങ്ങുവില 200 രൂപയാക്കി ഉയർത്തിയെങ്കിലും മാസങ്ങളോളം കിലോയ്ക്ക് 180 രൂപയിൽ നിന്ന വിലയാണ് ഇപ്പോൾ 210ഉം കടന്നുകുതിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പകൽ കനത്ത ചൂടും പുലർച്ചെ മഞ്ഞും കാരണം ഇല പൊഴിച്ചിൽ വ്യാപകമാണ്. ഇപ്പോൾ ടാപ്പിംഗ് നടത്തുന്നത് മരത്തിന് ദോഷം ചെയ്യുമെന്നതിനാൽ ചെറുകിട കർഷകർ വെട്ടുനിറുത്തി. ഇതോടെ വിപണിയിൽ റബർ ഷീറ്റിന്റെ ലഭ്യതക്കുറവ് കൂടി വില ഉയർന്നു.
ചൂടുകാലമായതിനാൽ ഷീറ്റ് കേടുകൂടാതെ മാസങ്ങളോളം ഇരിക്കുമെന്നതിനാൽ പൂഴ്ത്തിവെയ്പ്പുകാർ വിപണിയിൽ സജീവമായതും വില വർദ്ധിപ്പിച്ചു.
തുടർച്ചയായ വിലയിടിവിനെ തുടർന്ന് റബർ ഉൽപ്പാദകസംഘങ്ങളുടെ നേതൃത്വത്തിൽ’വിലയില്ലെങ്കിൽ റബർ ഇല്ല എന്ന മുദ്രാവാക്യം ഉയർത്തി റബർ ഉത്ദപാദനം നിർത്തിവെച്ച് കർഷകർ സമരത്തിലായിരുന്നു. ഇതും ഉത്പാദനം കുറയാൻ കാരണമായി.
കോമ്പൗണ്ട് റബർ വൻ തോതിൽ ഇറക്കുമതി ചെയ്തതായിരുന്നു വില ഇടിവിനു കാരണമായത്. എന്നാൽ കോമ്പൗണ്ട് റബറിന്റെ ഗുണനിലവാരക്കുറവ് കാരണം വൻകിട ടയർ കമ്പനികൾ ആഭ്യന്തര വിപണിയെ ആശ്രയിച്ചതും വില ഉയരാൻ കാരണമായി



