
ന്യൂഡൽഹി: വിവാഹിതയായ സ്ത്രീയെ വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്ന ആരോപണം വിശ്വസിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു വനിതാ അഭിഭാഷക മറ്റൊരു അഭിഭാഷകനെതിരെ നൽകിയ കേസ്സ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. സമാന സാഹചര്യങ്ങളിലുള്ള എല്ലാ കേസുകൾക്കും ഈ വിധി ബാധകമാണെന്നും കോടതി വ്യക്തമാക്കി.
യഥാർത്ഥ ബലാത്സംഗ കേസുകൾ തിരിച്ചറിയുന്നതിൽ കോടതികൾ ജാഗ്രത പുലർത്തണമെന്നും ബെഞ്ച് നിർദേശിച്ചു. 1955 ലെ ഹിന്ദു വിവാഹ നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരം വിവാഹബന്ധം നിലനിൽക്കെ മറ്റൊരു വിവാഹം കഴിക്കാൻ സാധിക്കില്ലെന്നതും കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരി വിവാഹിതയായതിനാൽ ആരോപണവിധേയനുമായുള്ള ലൈംഗികബന്ധം ഉഭയസമ്മതത്തോടെയുള്ളതായാണ് കണക്കാക്കേണ്ടതെന്നും, ഈ സാഹചര്യത്തിൽ ബലാത്സംഗക്കുറ്റം ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഛത്തീസ്ഗഡ് സ്വദേശികളായ പരാതിക്കാരിയും ആരോപണവിധേയനും അഭിഭാഷകരാണ്. പരാതിക്കാരിയും ഭർത്താവും തമ്മിലുള്ള വിവാഹമോചന ഹർജി നിലവിൽ കോടതിയുടെ പരിഗണനയിലാണ്. 33 കാരിയായ പരാതിക്കാരി 2022 സെപ്തംബർ മുതൽ 2025 ജനുവരി വരെ ബന്ധം തുടരുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഈ കാലയളവിൽ ഗർഭിണിയായപ്പോൾ ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്ന ആരോപണവും പരാതിയിൽ ഉണ്ട്. എന്നാൽ ബന്ധം തകർന്നതിന് പിന്നാലെയാണ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി നൽകിയതെന്നും കോടതി നിരീക്ഷിച്ചു.



