
ചെന്നൈ: തമിഴ്നാട്ടിൽ ക്രമസമാധാനം തകർന്നെന്ന പ്രതിപക്ഷ ആരോപണം വന്നു മണിക്കൂറുകൾക്കകം ഗുണ്ടയെ വെടിവച്ചുകൊന്ന് പൊലീസ്.
മധുര ജില്ലയിലെ കൊട്ടുരാജ (30) എന്ന അഴകുരാജയെയാണ് ചൊവ്വാഴ്ച പെരമ്പല്ലൂർ ജില്ലയിലെ മംഗലമേട്ടിൽ വച്ച് പൊലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചത്.
30ഓളം കേസുകളിൽ പ്രതിയായ കാളിമുത്തുവിനെ ദിവസങ്ങൾക്കു മുൻപ് പൊലീസ് അകമ്പടിയോടെ ജയിലിലേക്കു കൊണ്ടുപോകവേ ഒരു സംഘം ആക്രമിച്ചിരുന്നു. ഈ കേസിലാണ് അഴകുരാജയെ പൊലീസ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ തെളിവെടുപ്പിനു കൊണ്ടു പോകവേയാണ് പൊലീസ് ഇയാളെ വെടിവച്ചു കൊന്നത്. തെളിവെടുപ്പിനിടെ എസ്ഐ ശങ്കറിനെ ആക്രമിച്ചതിനെ തുടർന്നാണ് വെടിവച്ചതെന്നാണ് പൊലീസ് ഭാഷ്യം. തലയ്ക്ക് വെടിയേറ്റ അഴകുരാജയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജനുവരി 24നാണ് കാളിമുത്തുവിനെ ജയിലിലേക്ക് കൊണ്ടുപോകവേ അഴകുരാജ ഉൾപ്പെട്ട സംഘം പൊലീസിനെ ആക്രമിച്ചത്. നാടൻ ബോംബ് എറിഞ്ഞ ശേഷമായിരുന്നു ആക്രമണം. മൂന്ന് പൊലീസുകാർക്ക് ആക്രമണത്തിൽ പരുക്കേറ്റു. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ പെരമ്പല്ലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.







