
ന്യൂ ഡല്‍ഹി: അമിതമായ മൂടല്‍മഞ്ഞ് കാരണം വിമാനങ്ങള്‍ വൈകുന്നതും വഴിതിരിച്ചുവിടുന്നതും യാത്രക്കാരെ കൂടുതലായി പ്രകോപിപ്പിക്കാറുണ്ട്. കഴിഞ്ഞ ദിവസം അമൃത്സറിലേക്ക് പോകേണ്ട വിമാനം കാലാവസ്ഥാ വ്യതിയാനം മൂലം ഡല്‍ഹിയിലേക്ക് തിരിച്ചുവിട്ടപ്പോള്‍, അവിടെ കണ്ടത് തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചയായിരുന്നു. വിമാനത്തിലെ എയർ ഹോസ്റ്റസ് യാത്രക്കാരുമായി പഞ്ചാബി ഭാഷയില്‍ നടത്തിയ രസകരമായ സംഭാഷണമാണ് ഇപ്പോള്‍ ഇന്റർനെറ്റില്‍ വൈറലായി മാറിയിരിക്കുന്നത്. ബല്ദീപ് സിംഗ് എന്ന യാത്രക്കാരൻ ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് ഈ ചിരി പടർത്തുന്ന രംഗങ്ങളുള്ളത്.
അമൃത്സറില് ഇറങ്ങേണ്ട വിമാനം മൂടല്‍മഞ്ഞ് കാരണം ഡല്‍ഹിയിലേക്ക് മാറ്റിയപ്പോള്‍ യാത്രക്കാർ സ്വാഭാവികമായും അസ്വസ്ഥരായിരുന്നു. എന്നാല്‍ അവർക്കിടയിലേക്ക് എത്തിയ എയർ ഹോസ്റ്റസ് തമാശരൂപേണ പഞ്ചാബിയില്‍ ചോദിച്ചു, ‘എനിക്ക് അമൃത്സറില് പോയി കുല്‍ച്ച കഴിക്കണമായിരുന്നു, നിങ്ങളിവിടെ ചോലെ ബട്ടൂരയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണോ? സത്യം പറഞ്ഞാല്‍ എനിക്കും ഇപ്പോള്‍ വീട്ടില്‍ പോയാല്‍ മതിയെന്നുണ്ട്!’ അവരുടെ ഈ നിഷ്കളങ്കമായ മറുപടി വിമാനത്തിനുള്ളില്‍ വലിയ ചിരി പടർത്തി. ജോലിഭാരത്തിനിടയിലും വീട്ടിലെത്താനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് അവർ തുറന്നുപറഞ്ഞത് യാത്രക്കാർക്ക് അവരോടുള്ള അടുപ്പം വർദ്ധിപ്പിച്ചു. സംഭാഷണം നീണ്ടതോടെ യാത്രക്കാരിലൊരാള്‍ അവർ അമൃത്സർ സ്വദേശിയാണോ എന്ന് ചോദിച്ചു. താൻ അമൃത്സറിൽ നിന്നാണെന്ന് അവർ പറഞ്ഞപ്പോള്‍, വിമാനത്തിലുണ്ടായിരുന്ന കുട്ടികള്‍ ആവേശത്തോടെ ഞങ്ങളും അവിടെ നിന്നാണ്’ എന്ന് വിളിച്ചുപറഞ്ഞു. ഇതോടെ വിമാനത്തിനുള്ളില്‍ കൈയടിയും സന്തോഷപ്രകടനങ്ങളും ഉയർന്നു. വിമാനം വൈകിയതിന്റെ സങ്കടം മറന്ന് യാത്രക്കാർ ഒന്നടങ്കം ആ നിമിഷം ആഘോഷമാക്കി. ഡല്‍ഹിയില്‍ വിമാനം സുരക്ഷിതമായി ഇറങ്ങിയ ശേഷമാണ് ഈ വീഡിയോ പകർത്തിയത്. ഇൻഡിഗോ ജീവനക്കാർ വളരെ ക്ഷമയോടെയും സ്നേഹത്തോടെയുമാണ് തങ്ങളെ കൈകാര്യം ചെയ്തതെന്ന് വീഡിയോ പങ്കുവെച്ച വ്ലോഗറും കുറിച്ചു.


