
കൊച്ചി: വി.കെ. മിനിമോളിനെ കൊച്ചി കോര്‍പ്പറേഷന്‍ മേയറായി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ വീണ്ടും രാഷ്ട്രീയ ചര്‍ച്ചകള്‍ മുറുകുന്നു.
കോൺഗ്രസിലെ ഒരു വിഭാഗം മിനിമോള്‍ക്ക് എതിരെയുള്ള പഴയ വിജിലന്‍സ് കേസ് ഒരുവിഭാഗം ആയുധമാക്കുകയാണ്.
മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലുള്ള ക്രിമിനല്‍ കേസ് (CMP No.643/2020) ഉയര്‍ത്തിക്കാട്ടിയാണ് മിനിമോള്‍ക്കെതിരെ വിമര്‍ശനം ഉയരുന്നത്. പാലാരിവട്ടം പെരിങ്ങാട്ട് റെസിഡന്റ്സ് അസോസിയേഷനുമായി ബന്ധപ്പെട്ട റോഡ് നിര്‍മ്മാണത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
റോഡ് പണികള്‍ക്കായി കോര്‍പ്പറേഷനില്‍ കെട്ടിവയ്ക്കണമെന്ന് പറഞ്ഞ് അസോസിയേഷന്റെ അക്കൗണ്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപ മിനിമോള്‍ കൈപ്പറ്റിയെന്നും എന്നാല്‍ ഈ തുക കോര്‍പ്പറേഷനില്‍ അടയ്ക്കാതെ തട്ടിയെടുത്തു എന്നുമാണ് പരാതി. അസോസിയേഷന്‍ സെക്രട്ടറി ബി.ബി. അജയനാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയാണ് കേസ് അന്വേഷിക്കുന്നത്. നിലവില്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുകയോ വിചാരണ വേഗത്തിലാവുകയോ ചെയ്താല്‍ അത് ഭരണസമിതിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന ഭയം യുഡിഎഫ് കേന്ദ്രങ്ങളിലുണ്ട്.
സീനിയര്‍ നേതാവായ ദീപ്തി മേരി വര്‍ഗീസിനെ തഴഞ്ഞ് മിനിമോളെ മേയറാക്കിയതിലുള്ള അതൃപ്തി നിലനില്‍ക്കെ, വിജിലന്‍സ് കേസ് കൂടി ഉയര്‍ന്നുവരുന്നത് കോണ്‍ഗ്രസിന് രാഷ്ട്രീയമായി തലവേദനയുണ്ടാക്കുന്നുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് മിനിമോളെ അനുകൂലിക്കുന്നവരുടെ വാദം.
അതെ സമയം മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്നതില്‍ തനിക്ക് പരിഭവമില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് വ്യക്തമാക്കി. ‘മേയര്‍ ആക്കാത്തതില്‍ പ്രതിഷേധിച്ച് താന്‍ കെപിസിസിക്ക് പരാതി നല്‍കിയിട്ടില്ല.
പാര്‍ട്ടി വലിയ ഉത്തരവാദിത്തമാണ് തന്നെ ഏല്‍പ്പിച്ചത്,’ ദീപ്തി പറഞ്ഞു. എന്നാല്‍, പാര്‍ട്ടിയുടെ തീരുമാനങ്ങളില്‍ തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്തേണ്ടത് നേതൃത്വമാണെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു.



