
കോഴിക്കോട് : പി.വി. അൻവറിനെ യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രൻ.
മുന്നണിയില്‍ എത്തുമ്പോള്‍ അൻവർ പുലർത്തേണ്ട രാഷ്ട്രീയ മര്യാദകളെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു. യുഡിഎഫ് അവസരസേവകരുടെ അഭയകേന്ദ്രമാകരുതെന്നും അൻവർ സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഡിഎഫില്‍ എത്തുമ്പോള്‍ അൻവർ കടുത്ത സംയമനം പാലിക്കണം. മുന്നണിയുടെയും പാർട്ടിയുടെയും നിലപാടുകള്‍ക്ക് വിരുദ്ധമായി സംസാരിക്കരുത്. ഐക്യ ജനാധിപത്യ മുന്നണിയുടെ അടിസ്ഥാന നിലപാടുകളോട് യോജിക്കുന്നവരെ മാത്രമേ ഉള്‍പ്പെടുത്താവൂ. മുന്നണിയെ ഒരു വഴിയമ്പലമായി ആരും കാണരുത്. മുന്നണി വിപുലീകരിക്കുമ്പോൾ അതിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്നും അവസരവാദ രാഷ്ട്രീയത്തിന് യുഡിഎഫ് ഇടം നല്‍കരുതെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അൻവറിനെ മുന്നണിയില്‍ എടുത്തതിന് പിന്നാലെ കോഴിക്കോട് ബേപ്പൂർ മണ്ഡലത്തില്‍ വ്യാപകമായി ഫ്ലക്സ് ബോർഡുകള്‍ ഉയർന്നിരുന്നു. അൻവറിനെ സ്വാഗതം ചെയ്യുന്ന തരത്തിലുള്ള ബോർഡുകളാണ് പ്രവർത്തകർ സ്ഥാപിച്ചത്. മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ ബേപ്പൂരില്‍ അൻവർ മത്സരിക്കണമെന്ന ആവശ്യവും ഇതിനകം ഉയർന്നു വന്നിട്ടുണ്ട്.
മുന്നണി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പി.വി. അൻവറിനെയും സി.കെ. ജാനുവിനെയും കഴിഞ്ഞ ദിവസം യുഡിഎഫ് അസോസിയേറ്റ് അംഗങ്ങളാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിലാണ് യുഡിഫ്. അതിന്റെ ഭാഗമാണ് മുന്നണി വിപുലീകരണം. ഫെബ്രുവരി മാസത്തിനുള്ളില്‍ സീറ്റ് വിഭജന ചർച്ചകള്‍ പൂർത്തിയാക്കും.



