Thursday, April 23, 2026

വാഹനാപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച ഷിബുവിന്റെ 7 അവയങ്ങള്‍ ദാനം ചെയ്തു:ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നത് എറണാകുളം ജനറല്‍ ആശുപത്രിയിലാണ് : ഇത്ചരിത്രനേട്ടം: നേപ്പാള്‍ സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിക്കാണ് ഹൃദയം വെച്ചു പിടിപ്പിക്കുക.

Spread the love

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നു.
എറണാകുളം ജനറല്‍ ആശുപത്രിയാണ് ഈ ചരിത്രം സൃഷ്ടിക്കാൻ തയ്യാറെടുക്കുന്നത്. നേപ്പാള്‍ സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിക്കാണ് ഹൃദയം വെച്ചു പിടിപ്പിക്കുക. തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ (46 വയസ്) ഹൃദയമാണ് നേപ്പാള്‍ സ്വദേശിനി സ്വീകരിക്കുന്നത്. വാഹനാപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച ഷിബുവിന്റെ 7 അവയങ്ങള്‍ ദാനം ചെയ്യാൻ അദ്ദേഹത്തിന്റെ കുടുംബം സമ്മതിച്ചിരുന്നു.

video
play-sharp-fill

എസ് ഷിബുവിന്റെ ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒരു രോഗിക്കായി എത്തിച്ചേരും. ഒരു വൃക്ക കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജിലേക്കാണ് പോവുക. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗിക്ക് നല്‍കും. രണ്ട് നേത്രപടലങ്ങള്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താല്‍മോളജിയിലെ രോഗികള്‍ക്കാണ് നല്‍കിയത്. ഇതുകൂടാതെ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ച സ്‌കിന്‍ ബാങ്കിലേക്ക് ഷിബുവിന്റെ ചര്‍മ്മവും നല്‍കി.

തീവ്രദു:ഖത്തിലും അവയവദാനത്തിന് സന്നദ്ധമായ കുടുംബത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിക്കുകയും ദു:ഖത്തില്‍ പങ്കുചേരുകയും ചെയ്തു. എറണാകുളം ജനറല്‍ ആശുപത്രിയ്ക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ രാത്രി മുതല്‍ മന്ത്രി വീണാ ജോര്‍ജ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇടപെടലുകള്‍ നടത്തി. ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്ടറില്‍ ആണ് ഹൃദയം എറണാകുളത്തേക്ക് കൊണ്ട് പോയത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ക്രമീകരണങ്ങള്‍ ഒരുക്കി. അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ നടന്ന ആശുപത്രികളിലേക്കുള്ള വഴികളില്‍ റോഡ് ക്ലിയറന്‍സ് പോലീസ് സാധ്യമാക്കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, പോലീസ്, ജില്ലാ ഭരണകൂടങ്ങള്‍ എന്നിവ സംയുക്തമായി പ്രവര്‍ത്തിച്ചു. കെ സോട്ടോയാണ് അവയവ വിന്യാസം ഏകോപിപ്പിച്ചത്.

കഴക്കൂട്ടത്ത് ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്ന ഷിബു വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരുന്ന വഴി ഡിസംബര്‍ 14ന് വൈകീട്ട് 6.30ന് കൊല്ലം ജില്ലയിലെ മൂക്കാട്ട്ക്കുന്ന് എന്ന സ്ഥലത്ത് വച്ച്‌ സ്‌കൂട്ടറില്‍ നിന്ന് വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷിബുവിനെ ഉടന്‍ തന്നെ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഡിസംബര്‍ 15ന് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയുമായിരുന്നു. ഡിസംബര്‍ 21ന് മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയും അവയവദാനത്തിന് കുടുംബാംഗങ്ങള്‍ സമ്മതം നല്‍കുകയും ചെയ്തു. ശകുന്തളയാണ് ഷിബുവിന്റെ അമ്മ. സഹോദരി ഷിജി എസ്, സലീവ് എസ് എന്നിവരാണ് കുടുംബാംഗങ്ങള്‍.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനായി മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും ഈ കാലയളവില്‍ ഇവിടെ സാധ്യമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കുന്നത്.

അനാഥയായ നേപ്പാള്‍ സ്വദേശിനിയ്ക്കാണ് കോടതിയുടെ പ്രത്യേക അനുമതിയോടെ കേരളം കരുതലൊരുക്കിയത്. ഇപ്പോള്‍ ഒരു അനുജന്‍ മാത്രമാണ് ജീവിച്ചിരിക്കുന്നത്. പാരമ്ബര്യമായ ഹൃദ്രോഗം കാരണം അമ്മയും മൂത്ത സഹോദരിയും മരണമടഞ്ഞിരുന്നു. ഈ പെണ്‍കുട്ടിയ്ക്കും ഇതേ അസുഖമായിരുന്നു. നോക്കാന്‍ ആരുമില്ലാത്തതിനാല്‍ അനാഥാലയത്തിലായിരുന്നു ഈ പെണ്‍കുട്ടിയും സഹോദരനും കഴിഞ്ഞിരുന്നത്. വന്‍ ചികിത്സാ ചെലവ് കാരണമാണ് അവര്‍ കേരളത്തിലെത്തിയത്. അനാഥാലയം നടത്തിപ്പുകാരനായ മലയാളിയാണ് ചികിത്സയ്ക്കായി കേരളത്തിലെത്തിച്ചത്