
പാലക്കാട്: അട്ടപ്പാടി വനത്തിൽ കടുവാ സെൻസസിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥൻ കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങള്‍ പുറത്ത്. ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.
നട്ടെല്ലും വാരിയെല്ലുകളും തകർന്നിരുന്നു. ആന്തരിക അവയവങ്ങള്‍ക്കെല്ലാം ക്ഷതമേറ്റു. ആന പിന്നില്‍ നിന്നും തുമ്പിക്കൈകൊണ്ട് എറിഞ്ഞതിൻ്റെ ക്ഷതങ്ങളും ശരീരത്തിലുണ്ട്. തുമ്പിക്കൈ കൊണ്ട് എറിഞ്ഞ ശേഷം കാട്ടാന നെഞ്ചില്‍ ചവിട്ടിയെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങള്‍.
കഴിഞ്ഞ ദിവസം അട്ടപ്പാടി പുതൂരിലാണ് ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻറ് കാളിമുത്തു കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കാളിമുത്തു, പുതൂർ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആർ കണ്ണൻ, വനം വാച്ചർ അച്ചുതൻ എന്നിവരുടെ മൂന്നംഗ സംഘമാണ് മുള്ളി വനമേഖലയില്‍ കടുവാ സെൻസസിനായെത്തിയത്. തിരികെ വരുന്നതിനിടയിൽ കാട്ടാനയുടെ മുന്നിൽ അകപ്പെട്ടു. കൂടെയുള്ളവർ ഓടി രക്ഷപ്പെട്ടെങ്കിലും കാളിമുത്തുവിനെ ആന ആക്രമിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


