
കോട്ടയം: പുതിയ കാർ വാങ്ങിയ ഉപഭോക്താവിന് തുരുമ്പിച്ച വാഹനം നല്കിയ കേസില്‍ മാരുതി സുസുക്കി കമ്പനിക്കെതിരെ നിർണായക വിധിയുമായി കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ.
എരുമേലി സ്വദേശിനിയായ ഷഹർബാൻ നല്കിയ പരാതിയിലാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് കമ്പനിക്കെതിരെ ഉത്തരവ്. 2022 ജൂണ്‍ ഏഴിനാണ് ഷഹർബാൻ മാരുതി സുസുക്കി അരീനയുടെ പൊൻകുന്നം ഷോറൂമില്‍ നിന്ന് രണ്ടുവർഷ വാറണ്ടിയും എക്സറ്റൻഡഡ് വാറണ്ടിയും സഹിതം കാർ വാങ്ങിയത്. എന്നാല്‍ കാറിന്റെ നിറം മാറിയതായും പല ഭാഗങ്ങളിലും തുരുമ്പ് വന്നതായും കാണപ്പെടുകയും നിറം മങ്ങുകയും ചെയ്തു. ഇതേ തുടർന്ന് ഷഹർബാൻ കമ്പനിയെ പ്രതിയാക്കി കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനില്‍ കേസ് നല്കി.
വാഹനം പരിശോധിച്ച് റിപ്പോർട്ട് നല്കാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിദഗ്ധ സമിതിയെ നിയമിച്ചു. കാറില്‍ പ്രതീക്ഷിച്ചതിലുമധികം തുരുമ്പുണ്ടായിരുന്നെന്നും മെറ്റലിന്റെ പുറത്തെ തുരുമ്പ് പടർന്ന് കാർ കൂടുതല്‍ നശിക്കുമെന്നും കണ്ടെത്തിയ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ച കമ്മീഷൻ പരാതിക്കാരിക്ക് ലഭിച്ച വാഹനം കേടുള്ളതായിരുന്നുവെന്ന് കണ്ടെത്തി. കൂടാതെ 2022 ഏപ്രില്‍ മാസം ഹരിയാനയിലെ പ്ലാന്റില്‍ നിന്ന് മൂവാറ്റുപുഴയിലെ മാരുതി സുസുക്കി അരീനയുടെ ഷോറൂമിലെത്തിച്ച വാഹനം ഏപ്രില്‍ 23 മുതല്‍ ജൂണ്‍ ഏഴുവരെ അവിടെ ഉണ്ടായിരുന്നതായും കണ്ടെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹനം കേടുള്ളതാണെന്ന് കണ്ടെത്തിയ കമ്മീഷൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് കമ്പനി പരാതിക്കാരിക്ക് പഴയ വാഹനം മാറ്റി പുതിയ കാർ നല്‍കുകയോ വിലയായ 5,74,000 രൂപ നല്‍കുകയോ ചെയ്യണമെന്ന് ഉത്തരവിട്ടു. അതോടൊപ്പം, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്,കോഴിക്കോട് ഇൻഡസ് മോട്ടോഴ്സ്, മാരുതി സുസുക്കി അരീന മൂവാറ്റുപുഴ, പൊൻകുന്നം ഷോറൂമുകള്‍ എന്നിവർ ചേർന്ന് നഷ്ടപരിഹാരമായി 50,000 രൂപയും പരാതിക്കാരിക്കുണ്ടായ മാനസിക ബുദ്ധിമുട്ടിനു പരിഹാരമായി 3000 രൂപയും നല്‍കണമെന്നും അഡ്വ. വി.എസ്. മനുലാല്‍ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായുള്ള ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.




