
തെങ്കാശി : വിയ്യൂർ ജയില്‍ പരിസരത്തു നിന്നും രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകൻ ഭാര്യയെ കാണാൻ തെങ്കാശിയില്‍ എത്തി.
ആട് മേയ്‌ക്കുന്നവരുടെ വേഷത്തില്‍ മുണ്ടും ഷർട്ടും ധരിച്ചാണ് ബാലമുരുകൻ എത്തിയത്. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. ഇയാള്‍ എത്തിയാല്‍ പിടികൂടാനായി വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. ഇതിലെ അമ്പതോളം വരുന്ന തമിഴ്നാട് പോലീസ് സംഘം പിടികൂടാൻ ശ്രമിച്ചെങ്കിലും ബാലമുരുകൻ ഓടി രക്ഷപ്പെട്ടു.
തെങ്കാശി ജില്ലയിലെ കടയത്തിനു സമീപത്തെ കുന്നിൻ മുകളിലേക്ക് ഓടിക്കയറിയ ബാലമുരുകനെ പിന്തുടർന്ന് പോലീസ് സംഘവും മലകയറി. ഇതിനിടെ 5 പോലീസുകാർ മലയില്‍ ഏറെ നേരം ഇറങ്ങാൻ കഴിയാതെ കുടുങ്ങിക്കിടന്നു. ഒടുവില്‍ ഫയർഫോഴ്സ് എത്തി ഇന്ന് രാവിലെ ആണ് മലയില്‍ കുടുങ്ങിയ പോലീസുകാരെ താഴെ ഇറക്കിയത്.
ഇന്ന് നേരം വെളുക്കുവോളം പോലീസ് സംഘം ബാലമുരുകനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ മഴ പെയ്തതും ശ്രമം ദുഷ്കരമാക്കി. ബാലമുരുകൻ ആ മലയില്‍ തന്നെ ഉണ്ട് എന്നാണ് തമിഴ്നാട് പോലീസിന്റെ നിഗമനം.ബാലമുരുകനായി പരിശോധന ഊർജിതമാക്കിയിരിക്കുകയാണ് തമിഴ്നാട് പോലീസ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നവമ്പർ ആദ്യവാരത്തിലായിരുന്നു കുപ്രസിദ്ധ ക്രിമിനല്‍, തമിഴ്നാട് സ്വദേശി ബാലമുരുകൻ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്.വിയ്യൂർ സെൻട്രല്‍ ജയില്‍ പരിസരത്ത് വച്ച് തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നുമാണ് ഇയാള്‍ രക്ഷപ്പെട്ടത്. കേരളത്തിലും തമിഴ്നാട്ടിലുമായി 53 കേസുകളിലെ പ്രതിയാണ്.വിയ്യൂർ സെൻട്രല്‍ ജയിലില്‍ ആയിരുന്ന ഇയാളെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസിന് കൈമാറിയിരുന്നു. തെളിവെടുപ്പിന് ശേഷം തിരിച്ച് വിയ്യൂരില്‍ എത്തിക്കുന്നതിനിടെ മൂത്രമൊഴിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. മൂന്ന് പൊലീസുകാരുടെ സുരക്ഷയില്‍ ഇയാളെ പുറത്തിറക്കി. ഇതിനിടെ പൊലീസുകാരെ തളളി വീഴ്‌ത്തി ബാലമുരുകൻ രക്ഷപ്പെടുകയായിരുന്നു.
തമിഴ്‌നാട്ടിലെ കവര്‍ച്ച കേസുമായി ബന്ധപ്പെട്ടാണ് 2021ല്‍ മറയൂരില്‍ നിന്ന് കേരള പൊലീസ് ബാലമുരുകനെ പിടികൂടുന്നത്. തുടര്‍ന്ന് തമിഴ്‌നാട് പൊലീസിന് കൈമാറുകയായിരുന്നു. കേസില്‍ പുറത്തിറങ്ങിയശേഷം തന്നെ പിടി കൂടിയതിനു പ്രതികാരമായി മറയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തുടര്‍ച്ചയായി മോഷണങ്ങള്‍ നടത്തി . പിന്നീട് മറയൂര്‍ പോലീസ് ആണ് ഇയാളെ പിടികൂടി വിയ്യൂരില്‍ എത്തിക്കുന്നത്.



