
കോട്ടയം: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അനധികൃത നിർമ്മാണങ്ങളും നിലം നികത്തലും വ്യാപകമായി നടക്കുന്നതായി പരാതി.
കോട്ടയം നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ അനധികൃത നിർമാണങ്ങൾ തകൃതിയാണ്. കോടിമത, ചിങ്ങവനം, കുമാരനല്ലൂർ, തിരുവാതുക്കൽ. സംക്രാന്തി പ്രദേശങ്ങളിൽ അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതായി പരാതി ഉയർന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പഞ്ചായത്തിന്റെയും നഗരസഭയുടെയും അധികാരം പോയി. ഇപ്പോൾ ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നത്. ഇതിന്റെ മറവിലാണ് അനധികൃത നിർമാണങ്ങൾ നടത്തുന്നത്. ഇതിന്റെ പേരിൽ കൈക്കൂലി തരപ്പെടുത്താൻ ശ്രമിക്കുന്നവരുമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിലും അനധികൃത നിർമാണവും നിലം നികത്തലും നടക്കുന്നുണ്ട്.
കുമരകം ബോട്ട് ജെട്ടി തോടിനോട് ചേർന്ന് ഇറിഗേഷൻ വകുപ്പിന്റെ കല്‍ക്കെട്ട് പൊളിച്ച് രണ്ട് നില കെട്ടിടം നിർമ്മിക്കുന്നുണ്ട്. കുമരകം മുഹമ്മ സർവീസ് ബോട്ട് കടന്നുപോകുന്ന തോടിന്റെ അരികിലാണ് അനധികൃത നിർമ്മാണം.
എന്നാല്‍ പഞ്ചായത്ത് അധികൃതർ ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. തിരുവാർപ്പ് പഞ്ചായത്തില്‍ കോട്ടയം കുമരകം റോഡിന്റെ വശങ്ങളില് നിലനികത്തല് വ്യാപകമാണ്. കൃഷി ചെയ്തുകൊണ്ടിരിക്കുന്ന പാടശേഖരത്തിലേക്ക് പോലും പൂഴിമണ്ണ് ഇറക്കിയാണ് നികത്തല്‍.
കുമരകം ചെങ്ങളം റോഡില്‍ മൂന്ന്മുക്ക് കവലയിലും സമാനരീതിയില്‍ അനധികൃത മണ്ണടിയ്ക്കല് തകൃതിയായി നടക്കുന്നുണ്ട്. നിയമലംഘനത്തിന് റവന്യൂ,പഞ്ചായത്ത് അധികൃതർ കൂട്ടുനില്‍ക്കുകയാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.




