
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ അയർക്കുന്നത്ത് തിരക്കിട്ട ചർച്ചകള്‍. ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാർഥികളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് മുന്നണികള്‍.
എല്‍.ഡി.എഫില്‍ ജില്ലാ പഞ്ചായത്തിലേക്കു സി.പി.എമ്മിനും കേരള കോണ്‍ഗ്രസ് എമ്മിനും സമ്മതമായ പൊതു സ്‌ഥാനാർഥിയെ മത്സരിപ്പിക്കാനാണ് ധാരണ.
കേരളാ കോണ്‍ഗ്രസിനു നല്‍കിയ പത്തു സീറ്റില്‍ ഒന്നില്‍ പൊതു സ്വതന്ത്രനെ മത്സരിപ്പിക്കാൻ സി.പി.എം നിർദേശിക്കുകയായിരുന്നു. യു.ഡി.എഫിലും ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കുള്ള സ്‌ഥാനാർഥി നിർണയം പൂർത്തിയായിട്ടില്ല.
അതേ സമയം പഞ്ചായത്ത് തലത്തിലും അയർക്കുന്നത്ത് പോര് മുറുകുകയാണ്. അയർക്കുന്നം പഞ്ചായത്തില്‍ ആകെ 21 വാർഡുകളാണ് ഉള്ളത്. യുഡിഎഫില്‍ സീറ്റ് വിഭജനം പൂർത്തിയായി. 17 സീറ്റില്‍ കോണ്‍ഗ്രസും, നാലില്‍ കേരള കോണ്‍ഗ്രസും മത്സരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നു ബ്ലോക് സീറ്റുകളിലേക്കും കോണ്‍ഗ്രസാണ് രംഗത്തുള്ളത്.
എല്‍.ഡി.എഫില്‍ സി.പി.എം 11ലും, കേരള കോണ്‍ഗ്രസ് (എം) എട്ടു സീറ്റിലും, സി.പി.ഐ രണ്ടു സീറ്റിലുമാണ് മത്സര രംഗത്തുണ്ടാകുക. ബ്ലോക്കിലേക്കുള്ള മൂന്നു ഡിവിഷനില്‍ രണ്ടെണ്ണം സിപിഎമ്മിനും ഒരെണ്ണം സി.പി.ഐക്കുമാണ് ധാരണ.
അതേസമയം, ബ്ലോക് ഡിവിഷനുകളിലേക്കു തർക്കം നിലവിലുണ്ട്. നിറക്കാട്, ആല്ലെങ്കില്‍ തിരുവഞ്ചൂർ ഡിവിഷൻ വിട്ടുനല്‍കണമെന്നാണ് കേരള കോണ്‍ഗ്രസിൻ്റെ ആവശ്യം.
എൻ.ഡി.എയില്‍ നിന്ന് 21 പഞ്ചായത്തു വാർഡുകളിലും ബി.ജെ.പി മത്സരിക്കും. 13 വാർഡുകളിലെ സ്‌ഥാനാർഥി പട്ടിക എൻ.ഡി.എ പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി സീറ്റുകളില്‍ രണ്ടു ദിവസത്തിനകം പ്രഖ്യാപനം ഉണ്ടാകും.







