
കൊച്ചി: പറവൂർ – വൈറ്റില റൂട്ടിലോടുന്ന സാന്റാ മരിയ ബസില്‍ യാത്രികർക്ക് ‘കൂള്‍” സഞ്ചാരം. ബസ് എ.സിയാക്കിയെങ്കിലും നിരക്ക് പഴയതുതന്നെ.
ഉടമയുടെ ‘ചൂടൻ” അനുഭവമാണ് നിമിത്തമായത്. കൊങ്ങോർപ്പള്ളി കോരമംഗലത്ത് വീട്ടില്‍ ജോളിയാണ് 6.5 ലക്ഷം മുടക്കി ബസ് എയർകണ്ടീഷൻ ചെയ്തത്.
ശനിയാഴ്ച എ.സിയായി നിരത്തിലിറങ്ങിയ ബസില്‍ തിരക്കാണ്. തന്റെ നാല് ബസുകള്‍ കൂടി എ.സിയാക്കാനുള്ള ആലോചനയിലാണ് മർച്ചന്റ് നേവിയില്‍ ഉന്നത ഉദ്യോഗസ്ഥനായ ജോളി.
വിശ്രമജീവിതം മുന്നില്‍ കണ്ട് ആറ് വർഷം മുമ്പാണ് പുത്തൻ ബസ് വാങ്ങി സെന്റ് ജോർജ് ബസ് സർവീസിന് തുടക്കമിട്ടത്. അടുത്ത ബന്ധു വരാപ്പുഴ സ്വദേശി സിബിക്കും റോണിക്കുമാണ് നടത്തിപ്പ് ചുമതല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു വർഷം മുമ്പ് അവധിക്ക് വന്നപ്പോള്‍ ജോളി പറവൂരില്‍ നിന്ന് വൈറ്റിലയിലേക്ക് സ്വന്തം ബസില്‍ യാത്ര ചെയ്തിരുന്നു. ഇടപ്പള്ളിയിലെ ബ്ലോക്കില്‍ കുരുങ്ങിയതോടെ ഉടമയടക്കം യാത്രക്കാരെല്ലാം വിയർത്തുകുളിച്ചു.അന്നു തീരുമാനിച്ചു, ബസ് എ.സിയാക്കണം.
ഇന്ധനച്ചെലവ് ഉയരാതെ എ.സിയാക്കാനുള്ള അന്വേഷണം ഒരുവർഷത്തോളം നീണ്ടു.
കഴിഞ്ഞമാസം ചാലക്കുടിയിലെ എ.സി വർക്ക് ഷോപ്പിലെത്തിയതോടെ പരിഹാരമായി. ബാറ്ററികള്‍ കൊണ്ടു എ.സി പ്രവർത്തിപ്പിക്കാനുള്ള സംവിധാനമൊരുക്കി. മുന്നോടിയായി ബസ് പാലക്കാട്ടെ ബോഡി വർക്ക് ഷോപ്പില്‍ കൊണ്ടുപോയി വെന്റുകള്‍ പണിതു.
കൂളാക്കാൻ നാലു ബാറ്ററി
നാല് ബാറ്ററി കൊണ്ടാണ് എ.സി പ്രവർത്തിപ്പിക്കുന്നത്. എൻജിനില്‍ നിന്ന് പ്രത്യേക നോബ് ഘടിപ്പിച്ചിട്ടുള്ളതിനാല്‍ യാത്രയ്ക്കിടെ ബാറ്ററി ചാർജാകും. നിറുത്തിയിട്ടാലും രണ്ട് മണിക്കൂർ എ.സി പ്രവർത്തിപ്പിക്കാനാകും.
ഓർഡിനറി സർവീസ് നടത്തുന്ന കേരളത്തിലെ രണ്ടാമത്തെ എ.സി.സ്വകാര്യ ബസാണിത്. ആദ്യത്തേത് കാസർകോടാണ് സർവീസ് നടത്തുന്നത്. ആ ബസില്‍ എ.സി. സംവിധാനം സജ്ജമാക്കിയതും ചാലക്കുടിയിലെ ഇതേ വർക്ക് ഷോപ്പിലാണ്.