
ഗാസ: നാല് ഇസ്രയേലി ബന്ദികളുടെ മൃതദേഹങ്ങള്‍ കൂടി വിട്ടുനല്‍കി ഹമാസ്.
ഹമാസ് ആയുധം താഴെ വെക്കണമെന്നും അല്ലെങ്കില്‍ അമേരിക്ക അവരെ നിരായുധീകരിക്കുമെന്നുമുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കൂടുതല്‍ മൃതദേഹങ്ങള്‍ വിട്ടു നല്‍കിയത്.
അതേസമയം ഹമാസ് സമാധാന കരാർ ലംഘിച്ചെന്നും അതിനാല്‍ ഗാസയിലേക്കുള്ള അന്താരാഷ്ട്ര സഹായം നിയന്ത്രിക്കാനും ഈജിപ്തിലേക്കുള്ള തെക്കൻ അതിർത്തി തുറക്കുന്നത് വൈകിപ്പിക്കാനും തീരുമാനിച്ചതായി ഇസ്രയേല്‍ പ്രഖ്യാപിച്ചു. തകർന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കാൻ കഴിയുന്നില്ലെന്നാണ് ഹമാസിന്‍റെ വിശദീകരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പക്ഷേ ഇസ്രയേല്‍ കൈമാറിയ 45 തടവുകാരുടെ മൃതദേഹങ്ങള്‍ ഇതുവരെയും തിരിച്ചറിയാനായിട്ടില്ലെന്നും ഇവരുടെ പേരുകള്‍ ഇസ്രയേല്‍ കൈമാറിയിട്ടില്ലെന്നും പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. എല്ലാ മൃതദേഹങ്ങളും കൈകളും കാലുകളും കെട്ടിയിട്ട നിലയിലും വെടിയേറ്റ നിലയിലും ആണ്.
ഇവർ എവിടെവെച്ച്, എങ്ങനെ, എപ്പോള്‍ മരിച്ചു എന്ന കാര്യത്തിലും വ്യക്തതയില്ല. എന്നാല്‍ ഇസ്രയേല്‍ സേന ഒഴിഞ്ഞു പോയ ഗാസയുടെ നിയന്ത്രണം ഹമാസ് എറ്റെടുത്തു. ഏഴ് വിമതരെ ഹമാസ് തെരുവില്‍ കൊലപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തു വന്നു. വീഡിയോ സ്ഥിരീകരിച്ച ഹമാസ് ഇത് തിങ്കളാഴ്ച ചിത്രീകരിച്ചതാണെന്നും സമ്മതിച്ചിട്ടുണ്ട്.



