
ബെംഗളൂരു : കർണാടകയിലെ തുമകുരു ജില്ലയിൽ മാർക്കോനഹള്ളി ഡാമിൽ പിക്നിക്കിനെത്തിയ ഒരു കുടുംബത്തിലെ ഏഴ് പേർ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തി. ബാക്കി ആറ് പേർക്കായി തിരച്ചിൽ തുടരുകയാണ്. 15 പേരാണ് ഡാമിൽ പിക്കിനിക്കിനെത്തിയത്. അവരിൽ സ്ത്രീകളും കുട്ടികളുമടക്കം 7 പേർ വെള്ളത്തിലേക്ക് ഇറങ്ങിയ സമയത്ത് ഡാം തുറക്കുകയും വെള്ളത്തിന്റെ ശക്തിയിൽ എല്ലാവരും ഒഴുകിപ്പോകുകയുമായിരുന്നു.
രക്ഷാപ്രവർത്തകരും പൊലീസും നടത്തിയ തെരച്ചിൽ ഒരു പുരുഷനെ രക്ഷപ്പെടുത്തി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസും രക്ഷാസേനയും നടത്തിയ തെരച്ചിലിൽ 2 പേരുടെ മൃതശരീരങ്ങൾ കണ്ടെത്തി. ഇനിയും കണ്ടെത്താനുള്ള 4 പേർക്കായി തെരച്ചിൽ തുടരുകയാണ്. കാണാതായ എല്ലാവരും സ്ത്രീകളും പെൺകുട്ടികളുമാണ്. തുമകുരു നഗരത്തിലെ ബി.ജി. പാളയ നിവാസികളായ ഏഴ് പേരാണ് അപകടത്തിൽപ്പെട്ടത്. ദസറ അവധി പ്രമാണിച്ച് ബന്ധുവീട്ടിൽ എത്തിയതായിരുന്നു കുടുംബം. ഉച്ചഭക്ഷണത്തിന് ശേഷം ഡാം കാണാൻ പോയി.