കോട്ടയത്തുകാർക്ക് സുപരിചിതനായ പൊതുപ്രവർത്തകൻ പി.കെ ആനന്ദക്കുട്ടനും അനുയായികളും എൻ.സി.പി.യിൽ നിന്ന് രാജിവെച്ച് കേരള കോൺഗ്രസ് (എം) പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു

Spread the love

കോട്ടയം: മുപ്പത് വർഷക്കാലമായി കോട്ടയത്തിന്റെ പൊതുപ്രവർത്തന രംഗത്തു നിറഞ്ഞു നിൽക്കുന്ന പി.കെ ആനന്ദക്കുട്ടനും പ്രവർത്തകരും എൻ.സി.പി.യിൽ നിന്ന് രാജിവെച്ച് കേരള കോൺഗ്രസ് (എം) പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു

എൻ.സി.പി യുടെ മുൻ സംസ്‌ഥാന ജനറൽ സെക്രട്ടറിയും കർഷക തൊഴിലാളി ഫോറം മുൻ സംസ്‌ഥാന പ്രസിഡന്റും വിവിധ ട്രേഡ് യൂണിയനകളുടെ നേതാവും ഇപ്പോൾ എൻ.സി.പി (എസ് ) ന്റെ സംസ്‌ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റിഅംഗം, കോട്ടയം ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചുവരികയാണ് പി.കെ ആനന്ദക്കുട്ടൻ .

ആദർശ രാഷ്ട്രീയത്തിൻ്റെ കാവലാളായി നിന്ന് പ്രവർത്തിച്ച എ.സി ഷണ്മുഖദാസ്, പീതാംബരൻ മാസ്‌റ്റർ, സിറിയക് ജോൺ, ഉഴവൂർ വിജയൻ അടക്കമുള്ള നേതാക്കൾ പ്രവർത്തിച്ച പാർട്ടിയായിരുന്നു എൻ.സി.പി കഴിഞ്ഞ കുറേ കാലങ്ങളായി എൻ.സി.പി രാഷ്ട്രീയ നിലപാടില്ലാതെ അധികാര രാഷ്ട്രീയത്തിന് വേണ്ടി മാത്രം നിലകൊള്ളുന്നതുമായ ഒരു പാർട്ടിയായി അധഃപതിച്ചുവെന്ന് പത്രസമ്മേളനത്തിൽ ആനന്ദക്കുട്ടൻ തുറന്നടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതൊരു രാഷ്ട്രീയ പാർട്ടിക്കും ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കാൻ ഒരു നേത്യമുഖം ആവശ്യമാണ്. എൻ.സി.പി യിൽ പവാർ കെട്ടിയിറക്കുന്ന മുഖങ്ങളാണ് പ്രത്യക്ഷപ്പെടുക. അവർ ഇടക്കാല ബെർത്തായി മാറിയതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് പി.സി ചാക്കോയും തോമസ് കെ. തോമസും.

ശരത് പവാറിനെവിട്ട് അജിത്ത് പവാർ എൻ.സി.പി യുടെ കൊടിയും ചിഹ്നവും കൈക്കലാക്കി ബി.ജെ.പി യുടെ സഖ്യകക്ഷിയായത് പവാറിന്റെ പൂർണ്ണ സമ്മതത്തിൽ കേരളത്തിൽ പാർട്ടി നേത്യത്വത്തിൻ്റെ കഴിവില്ലായ്‌മയുടെയും സംഘാടന പിഴവിന്റെയും ഒടുവിലത്തെ ഉദാഹരണമാണ് കേരളത്തിൽ പാർട്ടി ഇത്രയേറെ അധ:പതിക്കാൻ കാരണം. പാർട്ടിയുടെ താഴെത്തട്ടിലുള്ള പ്രവർത്തകർ ഓരോ ദിവസവും വീടുകളിൽ ഒതുങ്ങി കൂടുന്ന അവസ്‌ഥയാണ് ഇപ്പോൾ കണ്ടുവരുന്നത്. മന്ത്രിമാർക്ക് വേണ്ടിയുള്ള തർക്കവും, പാർട്ടിയിൽ പ്രവർത്തനം ഇല്ലായ്‌മയും, ഈ സർക്കാരിന്റെ ജനകീയ സമ്മതിയും നേട്ടങ്ങളും ജനങ്ങളിൽ എത്തിക്കാൻ ഒരു രാഷ്ട്രീയ പ്രവർത്തനവും ചെയ്യാൻ കഴിയാത്ത ഒരു പാർട്ടിയായി എൻ.സി.പി മാറി.

ഒന്നും ആഗ്രഹിക്കാത്ത നൂറുകണക്കിന് പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്ന രാഷ്ട്രീയ പ്രസ്ഥാനം ഇന്ന് വിരലിലെണ്ണാവുന്ന നേതാക്കൾക്ക് വേണ്ടി മാത്രം ഒതുങ്ങുന്ന കാഴ്ചയാണ്.

ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകാനും കേന്ദ്ര ഗവൺമെന്റിന്റെ ജനവിരുദ്ധമായ നയങ്ങൾ തുറന്നുകാണിക്കാൻ കഴിയാത്ത ഒരു പാർട്ടിയായി കേരളത്തിൽ എൻ.സി.പി ശരത് വിഭാഗം മാറിയിരിക്കുന്നു. അത് പ്രചരിപ്പിക്കാൻ പോലും ഒരു രാഷ്ട്രീയ പാർട്ടിക്ക് കഴിയാതെ വന്നാൽ ആ രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുന്നതിന് അർത്ഥമില്ലാത്ത സ്‌ഥിതിയിലാണ്.

എല്ലാ ജില്ലകളിലും നേതാക്കളും പ്രവർത്തകരും രാജിവച്ച് കേരളാ കോൺസ് (എം) ൽ ചേർന്ന് പ്രവർത്തിക്കും. രാഷ്ട്രീയമെന്താണെന്ന് അറിയാത്ത പ്രസിഡന്റും അതിന്റെ അനുബന്ധ ഘടകങ്ങളും കൂടി ഈ പാർട്ടിയെ ഇല്ലായ്‌മ ചെയ്യുന്നു. കേരളത്തിൽ നിർജീവമായി നിൽക്കുന്ന ഈ പാർട്ടിയിൽ മുന്നോട്ട് സഞ്ചരിക്കുക ബുദ്ധിമുട്ടായി മാറിയിരിക്കുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി ശക്തിപ്പെടുത്താൻ ഇന്ന് ശക്തമായി അടിത്തറയുള്ള കർഷകരുടെ ആത്മാവായി ജനാധിപത്യ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്, കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ തുറന്നു പറഞ്ഞു അതിന് പരിഹാരം ഉണ്ടാക്കാൻ കഴിയുന്ന ജോസ് കെ. മാണി നേതൃത്വം കൊടുക്കുന്ന പാർട്ടിയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചുവെന്ന് ആനന്ദക്കുട്ടൻ വ്യക്തമാക്കി.