25 വർഷത്തിനുശേഷം സുപ്രധാന നീക്കം: കൊങ്കൺ റെയിൽ ഇരട്ടിപ്പാതയിലേക്ക്; സാധ്യതാപഠനത്തിന് ടെന്‍ഡര്‍ വിളിച്ചു

Spread the love

കണ്ണൂർ: കൊങ്കണ്‍ റെയില്‍ ഇരട്ടപ്പാതയാക്കാന്‍ നടപടികൾ തുടങ്ങി. ആദ്യ ട്രെയിൻ ഓടിത്തുടങ്ങിയിട്ട് 25 വര്‍ഷത്തിനുശേഷമാണ് കൊങ്കണ്‍ റെയില്‍വേയുടെ ഈ സുപ്രധാന നീക്കം.

മൊത്തം 263 കിലോമീറ്റര്‍ ഇരട്ടപ്പാതയാക്കാനുള്ള സാധ്യതാപഠനത്തിന് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ (കെആര്‍സിഎല്‍) ടെന്‍ഡര്‍ ക്ഷണിച്ചു. കര്‍ണാടകയിലെ തൊക്കൂര്‍-ബൈന്ദൂര്‍ (112 കിമീ), മഹാരാഷ്ട്രയിലെ വൈഭവാടി റോഡ്-മജോര്‍ഡ (151 കിമീ) എന്നീ ഭാഗങ്ങളിലാണ് സാധ്യതാപഠനം നടത്തുന്നത്.

മംഗളൂരു തൊക്കൂര്‍–റോഹ വരെയുള്ള 741 കിലോമീറ്റര്‍ ദൂരം വരുന്ന റൂട്ടില്‍ ഇപ്പോള്‍ വെറും 55 കിലോമീറ്ററിലാണ് ഇരട്ടപ്പാത ഒരുക്കിയിരിക്കുന്നത്. ശേഷിക്കുന്ന 686 കിലോമീറ്റര്‍ ഇപ്പോഴും ഒറ്റപ്പാതയായാണ് പ്രവര്‍ത്തിക്കുന്നത്. ഇരട്ടപ്പാത വികസനത്തിനാവശ്യമായ ചെലവ് ഇന്ത്യന്‍ റെയില്‍വേക്കൊപ്പം ഓഹരി പങ്കാളികളായ മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം എന്നീ നാല് സംസ്ഥാനങ്ങളും വഹിക്കേണ്ടതായിരിക്കും.

ഇരട്ടപ്പാത വന്നാൽ 55 വണ്ടികളാണ് കൊങ്കണ്‍ വഴി ഓടുന്നത്. ഇതില്‍ 28 എണ്ണം കേരളത്തിലൂടെയാണ്. പാത ഇരട്ടിപ്പിച്ചാല്‍ കേരളത്തിലൂടെ ഓടുന്ന നേത്രാവതി, മംഗള എക്‌സ്പ്രസുകള്‍ ഉള്‍പ്പെടെ എല്ലാ വണ്ടികള്‍ക്കും ഓട്ടത്തില്‍ മണിക്കൂറുകള്‍ ലാഭിക്കാനാവും. നിലവിലെ ഒറ്റപ്പാതയില്‍ വന്ദേഭാരത്, രാജധാനി ഒഴികെ ബാക്കി എല്ലാ വണ്ടികളും പിടിച്ചിടാറുണ്ട്. ഇപ്പോള്‍ 72 സ്റ്റേഷനുകളാണ് കൊങ്കണിലുള്ളത്.