
വൈക്കം:
റോഡിലെ വൻ കുഴിയിൽ ചാടി മൂന്നോട്ടു വന്ന കെ എസ് ആർടിസി ബസിൻ്റെ പിൻഭാഗം പോലീസ് ജീപ്പിൻ്റെ കണ്ണാടിയിൽ ഉരസിയതിനെ തുടർന്ന് വൈക്കം അഡീഷണൽ എസ്ഐ കെ എസ് ആർടിസി ബസ് ഡ്രൈവറെ മർദ്ദിച്ചു. മർദ്ദനത്തെ തുടർന്ന് കണ്ണിലും ശരീരത്തിലും വേദന അനുഭവപ്പെട്ട മൂന്നാർ കെ എസ് ആർ ടി സി ഡിപ്പോ ഡ്രൈവർ കെ.പി.വേലായുധനെ(48) വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നാർ – വൈക്കം -ആലപ്പുഴയായി സർവീസ് നടത്തുന്ന ബസ് ഇന്നലെ ഉച്ചയ്ക്ക് 1140 ഓടെ തലയാഴം കൃഷിഭവനു മുന്നിലെ വൻ കുഴിമറികടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. റോഡിലെ കുഴികളിൽ വീണ് ആളപായവും നിരവധിപേർക്ക് പരിക്കേറ്റതിനെയും തുടർന്ന് കോൺഗ്രസ് തലയാഴം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൃഷി ഭവന് സമീപം റോഡ് ഉപരോധം നടന്നതിനാൽ പോലീസ് സ്ഥലത്തുണ്ടായിരുന്നു.
അപകടത്തെ തുടർന്ന് നിർത്തിയ കെ എസ് ആർ ടി സി ബസിലെ ഡ്രൈവറെ പിടിച്ചിറക്കി അടിച്ചശേഷം പോലീസ് വാഹനത്തിൻ്റെ പിന്നിലെത്തിച്ചും മർദ്ദനം തുടർന്നെന്ന് ബസ് ഡ്രൈവർ കെ.പി വേലായുധൻ ആരോപിച്ചു.ബസിൽ 29 യാത്രക്കാർ ഉണ്ടായിരുന്നു. ഇതിൽ 21 പേരും വടക്കേഇന്ത്യയിൽ നിന്നുള്ളവരായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നാലെ വന്ന ആലപ്പുഴ ബസിൽ യാത്രക്കാരെ കയറ്റിവിട്ടു. ബസിൽ യാത്ര ചെയ്തിരുന്ന ചേർത്തല സ്വദേശിയായ യാത്രക്കാരൻ തണ്ണീർമുക്കംപുത്തനങ്ങാടിയിലെ വീട്ടിൽ നിന്നും കാർ വരുത്തിയാണ് ബസ് കണ്ടക്ടർ അനൂപും മറ്റും ചേർന്ന് വേലായുധനെ ആശുപത്രിയിലാക്കിയത്. സംഭവത്തിൽ കെ എസ് ആർടിസി ബസ് ഡ്രൈവർ പോലീസിൽ പരാതി നൽകി
വൈക്കം എടി ഒയ്ക്കും പരാതി നൽകിയിട്ടുണ്ട്.



