ഉറക്കം നഷ്ടപ്പെട്ട് നാട്ടുകാർ; കോട്ടയത്ത് മരപ്പട്ടി ശല്യം രൂക്ഷം; വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം

Spread the love

കോട്ടയം: മരപ്പട്ടി ശല്യത്താൽ പൊറുതിമുട്ടി നാട്ടുകാർ. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ വീടുകളുടെ മച്ചിലും സീലിംഗിലും മരപ്പട്ടികള്‍ തലങ്ങും വിലങ്ങും പായുന്നതിനാല്‍ ഉറങ്ങാൻ കഴിയാതെ ആളുകള്‍ ബുദ്ധിമുട്ടുകയാണ്.

video
play-sharp-fill

പഴവര്‍ഗങ്ങളും പനംകുരു ഉള്‍പ്പെടെയുള്ളവ ഭക്ഷണമാക്കിയതിനുശേഷം മരപ്പട്ടികള്‍ കിണറുകളിലെ വെള്ളം മലിനമാക്കുന്നതും പതിവ് സംഭവമാണ്.

തടിമേഞ്ഞതും സീലിംഗ് ചെയ്തതുമായ വീടുകളിലാണ് മരപ്പട്ടികളുടെ ശല്യം കൂടുതലായി കാണുന്നത്. പകല്‍ ഉറക്കവും രാത്രി സഞ്ചാരവുമാണ് മരപ്പട്ടികളുടെ രീതി. ഒരു പ്രസവത്തില്‍ നാലും അഞ്ചും കുട്ടികളുണ്ടാകും. എണ്ണം പെരുകിയതോടെ വീടുകളില്‍ കോഴി, മുയല്‍ തുടങ്ങിയവയെയൊന്നും വളർത്താൻ കഴിയാതായി. കഴുത്തിന് കടിച്ചു ചോര കുടിച്ച ശേഷം ശരീരഭാഗങ്ങള്‍ ഉപേക്ഷിക്കുന്നു. അതേസമയം വീടുകളിലെ വളർത്തു പൂച്ചകളെയും ഇവ ഭക്ഷണമാക്കാൻ തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവയുടെ മൂത്രത്തിന് രൂക്ഷ ഗന്ധമാണ് തട്ടിൻപുറങ്ങളില്‍ ഇവ കാഷ്ടിച്ചും മൂത്രം ഒഴിച്ചിടുന്നതും മൂലം തടി ദ്രവിച്ചതിന് ഇടയിലൂടെ കട്ടിലുകളിലും മുറികളിലും എത്തുന്നു. ഇത് ചൊറിച്ചിലും അലർജിയും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.

വനം വകുപ്പ് പിടിക്കില്ല ,കൊന്നാല്‍ നാട്ടുകാർ പ്രതിയാകും

പാമ്പിനെ പിടിക്കാൻ വനം വകുപ്പ് ജീവനക്കാർക്കും നാട്ടുകാർക്കും പരിശീലനം നല്‍കുന്നു. എന്നാല്‍ സംരക്ഷിത വിഭാഗത്തില്‍ പെട്ട മരപ്പട്ടികളെ പിടികൂടാനോ കൊല്ലാനോ നാട്ടുകാർക്ക് അനുവാദമില്ല. വനനിയമപ്രകാരം കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരും . ജനങ്ങളുടെ സ്വൈര്യജീവിതത്തിനു തടസം സൃഷ്ടിച്ച്‌ അക്രമ സ്വഭാവം കാട്ടുന്ന മരപ്പട്ടികളെ കൊല്ലാൻ അനുവദിക്കുകയോ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സംരക്ഷിത വിഭാഗത്തില്‍ പെട്ടതാണെങ്കിലും മരപ്പട്ടികളുടെ ശല്യത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ വനം വകുപ്പ് തയ്യാറാകണം. അക്രമണകാരികളായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ അനുമതി നല്‍കുന്നതു പോലെ മരപ്പട്ടികളെ കൊല്ലാനും അനുമതി വേണം. അതല്ലെങ്കില്‍ ഉദ്യോഗസ്ഥർക്കു പരിശീലനം നല്‍കി മരപ്പട്ടികളെ പിടിച്ചു കൊണ്ടുപോകാൻ നടപടി സ്വീകരിക്കണമെന്ന് പൊതുപ്രവര്‍ത്തകന്‍ എബി ഐപ്പ് ആവശ്യപ്പെട്ടു.