പടക്കനിരോധനം ഡൽഹിയിൽ മാത്രം പോരാ, രാജ്യവ്യാപകമാക്കണം ; മറ്റ് നഗരങ്ങളിലെ ജനങ്ങൾക്കും ശുദ്ധവായുവിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി

Spread the love

ഡൽഹി : ഡൽഹി എൻസിആർ മേഖലയിൽ മാത്രം പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി രംഗത്ത്.

video
play-sharp-fill

ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് വായുമലിനീകരണം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർണായകമായ ഈ പരാമർശം.

രാജ്യത്തെ മറ്റു നഗരങ്ങളിലും വലിയ തോതിലുള്ള വായുമലിനീകരണം ഉണ്ടാകുമ്പോൾ ഡൽഹിയിലെ ഉന്നതർക്ക് മാത്രമായി ശുദ്ധവായു ലഭിക്കണം എന്ന് പറയുന്നത് ശരിയല്ലെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് നിരീക്ഷിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വിഷയത്തിൽ രാജ്യവ്യാപകമായി ഒരു നയം രൂപീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചാൽ അത് രാജ്യത്തുടനീളം നടപ്പാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ശൈത്യകാലത്ത് താൻ അമൃത്സറിൽ പോയപ്പോൾ ഡൽഹിയെക്കാൾ മോശമായ വായുമലിനീകരണമാണ് അവിടെ കണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുപ്രീം കോടതിയുടെ ഈ അഭിപ്രായത്തെ മുതിർന്ന അഭിഭാഷക അപരാജിത സിംഗ് പിന്തുണച്ചു.

ഡൽഹിയിലെ ഉന്നതർക്ക് മലിനീകരണം ഉണ്ടാകുമ്പോൾ നഗരം വിട്ടുപോകാൻ കഴിയും, എന്നാൽ സാധാരണക്കാർക്ക് അതിന് സാധിക്കില്ലെന്നും അവർ അഭിപ്രായപ്പെട്ടു.

പടക്കങ്ങൾക്ക് രാജ്യവ്യാപകമായി നിരോധനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഹർജി പരിഗണിക്കവെയാണ് കോടതി ഈ പരാമർശങ്ങൾ നടത്തിയത്.

എയർ ക്വാളിറ്റി മാനേജ്‌മന്റ് കമ്മീഷന് (CAQM) ഈ വിഷയത്തിൽ കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

ഒക്ടോബർ-നവംബർ മാസങ്ങളിൽ ദീപാവലി സമയത്ത് ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ നഗരങ്ങളിൽ പടക്കം പൊട്ടിക്കുന്നതും കൃഷിയിടങ്ങളിലെ അവശിഷ്ടങ്ങൾ കത്തിക്കുന്നതും കാരണം വായുമലിനീകരണം വളരെ കൂടുതലായിരിക്കും.

ഈ സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ വർഷം ഡൽഹിയിലും പരിസരപ്രദേശങ്ങളിലും പടക്കങ്ങൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിരുന്നു. കൂടാതെ, മറ്റ് എൻസിആർ നഗരങ്ങളിൽ സമയനിയന്ത്രണത്തോടെയുള്ള ഇളവുകളും നൽകിയിരുന്നു.

പടക്കങ്ങളുടെ വിൽപ്പനയ്ക്കും സംഭരണത്തിനും കർശനമായ നിയമങ്ങളും നടപ്പാക്കിയിരുന്നു.