
കോഴിക്കോട്: കോണാട് സ്വദേശി അസീമിന്റെ അസ്വാഭാവിക മരണത്തില്‍ ദുരൂഹതയുണ്ടെന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ പോലീസ് ഉത്തരവിട്ടു.
തോപ്പയില്‍ ജുമാമസ്ജിദില്‍ അടക്കം ചെയ്തിട്ടുള്ള ഖബർ തുറന്ന് ഈ നടപടി പൂർത്തിയാക്കും.
ഈ മാസം ആറാം തീയതിയാണ് കോണോട് ബീച്ച് സ്വദേശിയായ 40കാരനായ അസീമിന് വീട്ടില്‍ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടർന്ന് ഇദ്ദേഹത്തെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.
ഏഴാം തീയതി ഉച്ചയോടെ അസീമിന്റെ മരണം സ്ഥിരീകരിക്കപ്പെട്ടു. ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി തൊട്ടടുത്തുള്ള ഖബർസ്ഥാനില്‍ സംസ്കരിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് ഭാര്യ സിമിന പോലീസില്‍ പരാതി നല്‍കിയത്.
അസീമിന് മർദനമേറ്റതായി സംശയിക്കുന്നതായും അതിനാല്‍ പോസ്റ്റ്‌മോർട്ടം നടത്തണമെന്നുമാണ് സിമിനയുടെ ആവശ്യം. ഈ ആവശ്യം പരിഗണിച്ച് വെള്ളയില്‍ പോലീസിന്റെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
ഖബർസ്ഥാനില്‍ വെച്ച് തന്നെ ഫോറൻസിക് സർജൻ ഉള്‍പ്പെടെയുള്ളവർ മൃതദേഹം പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. വീട്ടില്‍ വെച്ച് അബോധാവസ്ഥയിലായതിനെ തുടർന്നാണ് അസീമിനെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.