
കാഞ്ഞങ്ങാട്: എൻഡോസള്‍ഫാൻ ദുരിതബാധിതയായ യുവതിയെ ദേഹോപദ്രവമേല്‍പ്പിക്കുകയും മാതാവിനെ പീഡിപ്പിക്കുകയും ചെയ്ത സിദ്ധൻ അറസ്റ്റില്‍.
പെർള സ്വദേശിയും തളിപ്പറമ്പില്‍ താമസക്കാരനുമായ ഷിഹാബുദ്ദീൻ ആണ് അറസ്റ്റിലായത്. അമ്പത്തഞ്ചുകാരനായ ഷിഹാബുദ്ദീൻ, എൻഡോസള്‍ഫാൻ ദുരിതബാധിതയായ യുവതിയുടെ രോഗം മാറ്റാമെന്ന് പറഞ്ഞാണ് കുടുംബവുമായി ബന്ധം സ്ഥാപിച്ചത്. യുവതിയുടെ മാതാവിന്റെ പക്കലുള്ള 100 പവൻ സ്വർണം തട്ടിയെടുക്കാനും ഇയാള്‍ ശ്രമം നടത്തി.
പീഡനത്തിനിരയായ സ്ത്രീയുടെ മറ്റു രണ്ടു പെണ്‍മക്കളെ ഇയാളുടെ തളിപ്പറമ്പിലെ വീട്ടില്‍ കൊണ്ടുപോയി താമസിപ്പിച്ചതായും പരാതിയുണ്ട്. ഇടയ്ക്കിടെ ഇയാള്‍ യുവതിയുടെ വീട്ടില്‍ എത്തിയിരുന്നു. ഇതിനിടെയാണ് ഇയാള്‍ ദുരിതബാധിരായ യുവതിയെയും രണ്ടു സഹോദരിമാരെയും മാതാപിതാക്കളെയും തളിപ്പറമ്പിലേക്ക് കൊണ്ടുപോയത്.
സഹോദരിമാരുടെ ഭർത്താക്കന്മാർ ഗള്‍ഫില്‍നിന്ന് വന്നപ്പോഴാണ് ഇവർ തളിപ്പറമ്പിലേക്കു താമസം മാറ്റിയത് അറിഞ്ഞത്. ഇതിനിടെ കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുക്കാനും ഷിഹാബുദ്ദീൻ ശ്രമം നടത്തി. ഇയാള്‍ തട്ടിപ്പുകാരനാണെന്ന് മനസ്സിലായതോടെ മാതാപിതാക്കള്‍ ദുരിതബാധിതയായ യുവതിയെയും കൂട്ടി സ്വന്തം വീട്ടിലേക്കു മടങ്ങി.
മാതാവിന്റെ പേരില്‍ ബാങ്ക് ലോക്കറിലുണ്ടായിരുന്ന നൂറുപവൻ കൈക്കലാക്കാനായിരുന്നു പിന്നീടുള്ള ശ്രമം. അതിനായി കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് ദുരിതബാധിതയായ യുവതിയെ ദേഹോപദ്രവമേല്‍പ്പിച്ചത്.