
കോട്ടയം: യാത്രക്കാരെ ദുരിതത്തിലാക്കി റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിങ് നിരക്കിൽ ഇരട്ടിയോളം വർധന. തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള സ്റ്റേഷനുകളിലാണ് ഫീസ് വർധന. ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, വൈക്കം റോഡ്, പിറവം റോഡ് സ്റ്റേഷനുകളിൽ പുതിയ നിരക്കു പ്രാബല്യത്തിൽ വന്നു. ഇരുചക്ര വാഹനങ്ങൾക്കു മാസവാടക 360ൽ നിന്ന് 600 ആക്കി. 24 മണിക്കൂറിനു ശേഷമുള്ള ടൈം സ്ലാബുകളിൽ കുറവു വരുത്തിയതോടെ ഇതുവഴിയും പാർക്കിങ് ഫീസിൽ കാര്യമായ വ്യത്യാസമുണ്ട്.
കോട്ടയം സ്റ്റേഷനിൽ കാർ നിർത്തിയിടുന്നത് അസൗകര്യങ്ങളുടെ നടുവിലാണ്. തുറസ്സായ സ്ഥലങ്ങളിലും മരത്തണലുകളിലുമാണ് കാർ അടക്കം വാഹനങ്ങളുടെ പാർക്കിങ്. ഒരു മണിക്കൂർ പാർക്ക് ചെയ്താൽ പോലും വാഹനങ്ങളിലാകെ പക്ഷികളുടെ കാഷ്ഠമാണ്.
പിന്നെ വാഹനം കഴുകുന്നതിനു തന്നെ വലിയ ചെലവു വരും. വൈക്കം റോഡ്, പിറവം റോഡ് സ്റ്റേഷനുകളിൽ നിലവിലെ സൗകര്യത്തിൽനിന്ന് ഒരു മാറ്റവുമില്ല. ഏറ്റുമാനൂർ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി പാർക്കിങ് പുതിയ സ്ഥലത്തേക്ക് മാറ്റിയെങ്കിലും അടിസ്ഥാനസൗകര്യം ഒരുക്കിയിട്ടില്ല. മഴ പെയ്യുമ്പോൾ ചെളിക്കുളമാകും. ഒരിടത്തും വാഹനങ്ങൾക്കു സുരക്ഷ നൽകാൻ ഷെൽറ്റർ സൗകര്യമില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാർക്കിങ് സൗകര്യത്തിൽ എന്തെങ്കിലും ഗുണപരമായ മാറ്റം വന്നത് കോട്ടയത്ത് ഇരുചക്രവാഹന പാർക്കിങ്ങിലാണ്. കോട്ടയത്ത് മൾട്ടി ലവൽ പാർക്കിങ് കേന്ദ്രം ഇരുചക്ര വാഹന യാത്രക്കാർക്കായി തുറന്നിട്ടുണ്ട്. വാഹനങ്ങൾ വെയിലും മഴയും ഏൽക്കാതെ ഇവിടെ സൂക്ഷിക്കാം. എന്നാൽ പാർക്കിങ്ങിലെ അശാസ്ത്രീയത മൂലം മിക്കപ്പോഴും വേണ്ടത്ര വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാതെ വരുന്നു. ജീവനക്കാരുടെ അലംഭാവവും ഇതിനു കാരണമാണെന്നു പരാതിയുണ്ട്. ചങ്ങനാശേരി സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി കോൺക്രീറ്റ് തറയുള്ള പാർക്കിങ് സൗകര്യം വന്നിട്ടുണ്ട്.