അരനൂറ്റാണ്ടിലേറെ പഴക്കമുള്ളമിച്ചഭൂമി കേസിൽ സുപ്രധാന വിധി:കൊച്ചി നഗരത്തിലെ 200 കോടി രൂപയോളം വിലയുള്ള ഭൂമിയുള്‍പ്പെടെ സർക്കാർ ഏറ്റെടുക്കും: ഏത്രയുംവേഗം മിച്ചഭൂമി ഏറ്റെടുക്കാൻ വൈക്കം, കണയന്നൂർ തഹസില്‍ദാർമാർക്ക് കോട്ടയം സോണല്‍ ലാൻഡ് ബോർഡ് ചെയർമാൻ നോട്ടീസ് നല്‍കി.

Spread the love

കൊച്ചി: അരനൂറ്റാണ്ടിലേറെ പഴക്കമുള്ള മിച്ചഭൂമിക്കേസില്‍ കൊച്ചി നഗരത്തിലെ 200 കോടി രൂപയോളം വിലയുള്ള ഭൂമിയുള്‍പ്പെടെ സർക്കാർ ഏറ്റെടുക്കുന്നു.
പനമ്പിള്ളി നഗറിനു സമീപമുള്ള 4.22 ഏക്കറും കോട്ടയത്തെ വടയാർ, കുലശേഖരമംഗലം വില്ലേജുകളിലേതുള്‍പ്പടെ 70.85 ഏക്കറാണ് സർക്കാർ ഏറ്റെടുക്കുക. 1963-ലെ ഭൂപരിഷ്കരണ നിയമപ്രകാരമാണ് നടപടി. ഇതുസംബന്ധിച്ച്‌ വൈക്കം താലൂക്ക് ലാൻഡ് ബോർഡ് അന്തിമ ഉത്തരവിറക്കി.

ഇതില്‍ 55.72 ഏക്കർ റബ്ബർത്തോട്ടം അനധികൃതമായി തരംമാറ്റിയെന്നു കണ്ടെത്തി. ഇതിനൊപ്പം സർക്കാർ ഏറ്റെടുക്കേണ്ട ഭൂമിയില്‍ പലതും വിറ്റതായും കണ്ടെത്തിയിട്ടുണ്ട്. കോട്ടയം സോണല്‍ ലാൻഡ് ബോർഡ് രൂപവത്കരിച്ചതിനുശേഷം തോട്ടംഭൂമി അനധികൃത പരിവർത്തനം നടത്തിയ കേസില്‍ ഇത്രയും വലിയ ഏറ്റെടുക്കല്‍ ഇതാദ്യമാണ്. ഏത്രയുംവേഗം മിച്ചഭൂമി ഏറ്റെടുക്കാൻ വൈക്കം, കണയന്നൂർ തഹസില്‍ദാർമാർക്ക് കോട്ടയം സോണല്‍ ലാൻഡ് ബോർഡ് ചെയർമാൻ നോട്ടീസ് നല്‍കി.

കേസിലുള്‍പ്പെട്ട ഈ ഭൂമി വാങ്ങിയവർ ഇതോടെ വെട്ടിലാകും. ഭൂമിവാങ്ങിയവരുടെ മുന്നില്‍ കല്പിതകുടിയാൻ എന്നരീതിയില്‍ ഭൂപരിഷ്കരണ നിയമത്തിലെ ഏഴ് ഇ വകുപ്പുപ്രകാരം അപേക്ഷനല്‍കുകയേ മാർഗമുള്ളൂ.
ഇത് ലാൻഡ് ട്രിബ്യൂണല്‍ എന്നനിലയില്‍ വൈക്കം തഹസില്‍ദാർ പരിശോധിച്ചശേഷമേ ഭൂമി വിട്ടുനല്‍കുന്നതില്‍ തീരുമാനമുണ്ടാകൂ. ഏറ്റെടുക്കുന്ന 70.85 ഏക്കറില്‍ 1.9 ഏക്കർ റോഡും തോടുമായി മാറിയിട്ടുണ്ട്. കൊച്ചിയിലെ വാണിജ്യപ്രാധാന്യം ഏറെയുള്ള 4.22 ഏക്കറിന് 200 കോടി രൂപയോളമാണ് അധികൃതർ വിലകണക്കാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിന്റെ തുടക്കം
നടപടിക്കു വിധേയമാകുന്ന മിച്ചഭൂമിയുടെ കേസ് തുടങ്ങുന്നത് 1973-ലാണ്. ഭൂപരിഷ്കരണ നിയമം വന്നതോടെ ഒരു കുടുംബത്തിന് പരമാവധി 15 ഏക്കർ മാത്രമാണ് കൈവശംവെക്കാവുന്നത്. അധികമായുള്ള ഭൂമി സർക്കാരിന് സമർപ്പിക്കണമായിരുന്നു. തലയോലപ്പറമ്പ് കൊല്ലംപറമ്ബില്‍ ഔസേഫ് മാത്യുവിന്റെ പേരിലുണ്ടായിരുന്നത് 84 ഏക്കറായിരുന്നു. ഭൂമിസമർപ്പണവുമായി ബന്ധപ്പെട്ട് ഔസേഫ് മാത്യു സർക്കാരിന് അപേക്ഷനല്‍കി.

അവിവാഹിതനായതിനാല്‍ ഇയാള്‍ക്ക് ആറ് ഏക്കർ കൈവശംവെക്കാമെന്ന് 1978-ല്‍ സർക്കാർ കരട് ഉത്തരവിറക്കി. കൈവശമുണ്ടായിരുന്നതില്‍ കോട്ടയം ജില്ലയിലെ 55 ഏക്കർ റബ്ബർത്തോട്ടമായിരുന്നതിനാല്‍ പ്ലാന്റേഷനുള്ള ഇളവുവേണമെന്ന് ആവശ്യപ്പെട്ട് ഔസേഫ് മാത്യു അപ്പീല്‍ നല്‍കി. അതില്‍ ഇളവ് സർക്കാർ പരിഗണിച്ചിരുന്നു. എന്നാല്‍, ആ വർഷംതന്നെ അദ്ദേഹം മരിച്ചു.

മരിക്കുന്നതിനുമുന്നേ ട്രസ്റ്റ് രൂപവത്കരിച്ചുകൊണ്ടുള്ള വില്‍പ്പത്രം തയ്യാറാക്കി. ഭൂസ്വത്തുക്കളെല്ലാം ഒരു ട്രസ്റ്റി മാത്രമുള്ള ട്രസ്റ്റിനു കീഴിലേക്കുമാറ്റി.
ഹൈക്കോടതിയെ ഉള്‍പ്പെടെ സമീപിച്ച്‌ ഈ ട്രസ്റ്റി വില്‍പ്പത്രത്തിന്റെ നിയമസാധുത നേടിയെടുത്തു. ഒട്ടേറെ കോടതിനടപടികള്‍ക്കൊടുവില്‍ 2022-ലാണ് ട്രസ്റ്റിയെ മിച്ചഭൂമിക്കേസില്‍ കക്ഷിയായി സർക്കാർ അംഗീകരിച്ച്‌ ഉത്തരവിറക്കുന്നത്. 2023-ല്‍ സോണല്‍ ലാൻഡ് ബോർഡ് സ്ഥാപിതമായതോടെ മിച്ചഭൂമിക്കേസുകളെല്ലാം കോട്ടയം സോണല്‍ ലാൻഡ് ബോർഡിലേക്ക് മാറി.

വൈക്കം താലൂക്ക് ലാൻഡ് ബോർഡിന്റെ ഓതറൈസ്ഡ് ഓഫീസർ കേസില്‍ വിശദ പരിശോധന നടത്തിയപ്പോഴാണ് 55 ഏക്കർ പ്ലാന്റേഷൻ മുഴുവൻ വെട്ടിനിരത്തി വിറ്റതായി വ്യക്തമാകുന്നത്. ഭൂപരിഷ്കരണ നിയമപ്രകാരം ഇളവുലഭിക്കുന്ന തോട്ടഭൂമി മുറിച്ചുവില്‍ക്കാമെങ്കിലും പരിവർത്തനപ്പെടുത്തുകയോ തരംമാറ്റുകയോ ചെയ്യരുതെന്നാണ്. അങ്ങനെചെയ്താല്‍ നിയമലംഘനമായി കണക്കാക്കി കേസ് വീണ്ടും തുടങ്ങാം. ഇതിനിടെ കോടതിതന്നെ പുതിയ കേസായി പരിഗണിക്കാൻ ആവശ്യപ്പെട്ടതോടെ നടപടികളുമായി ലാൻഡ് ബോർഡ് മുന്നോട്ടുപോയി.