
കോട്ടയം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് ഒറ്റപ്പെട്ട അതിതീവ്ര മഴക്കും 17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്കുമാണ് സാധ്യത. ഈ ദിവസങ്ങളില്‍ മണിക്കൂറില്‍ പരമാവധി 40 – 60 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുള്ളതായി അറിയിച്ചിട്ടുണ്ട്.
വടക്കൻ ജില്ലകളിലാകും കൂടുതല്‍ മഴയ്ക്ക് സാദ്ധ്യത. മണിക്കൂറില്‍ 50-60 കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശാനും സാദ്ധ്യത. കർണാടക, ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് കാരണം. മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായേക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കനത്ത മഴയില്‍ കഴിഞ്ഞ ദിവസം നാല് പേർ മരിച്ചു. രണ്ടുപേരെ കാണാതായി. കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായി. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി. നദികള്‍ പലതും കരകവിഞ്ഞു.
എരുമേലി ചെറുവള്ളി എസ്റ്റേറ്റിന് സമീപം മരംവീണ് സ്കൂട്ടർ യാത്രികനായ തോട്ടം തൊഴിലാളി മുനിയ സ്വാമി (56) മരിച്ചു. ആലപ്പുഴയില്‍ കാർ കനാലില്‍വീണ് തത്തംപള്ളി സ്വദേശി ബിജോയി ആന്റണിക്ക് (32) ദാരുണാന്ത്യം. കോന്നിയില്‍ ബൈക്ക് തോട്ടില്‍ വീണ് കാണാതായ അതിരുങ്കല്‍ സ്വദേശി പ്രവീണ്‍ ശേഖറിന്റെ (47) മൃതദേഹം കണ്ടെത്തി.
കണ്ണൂർ അഴീക്കോട്ട് കുളത്തില്‍ കുളിക്കാനിറങ്ങിയ മാട്ടൂല്‍ സ്വദേശി കെ.ടി.ഇസ്മയില്‍ (21) മരിച്ചു. കോഴിക്കോട് ചാത്തമംഗലത്ത് ചെറുപുഴയിലിറങ്ങിയ കച്ചിക്കോളി വീട്ടില്‍ മാധവൻ നായരെയും (81) ആലപ്പുഴയില്‍ കടല്‍ത്തിരയില്‍പെട്ട് പത്താം ക്ലാസ് വിദ്യാർത്ഥി കൊട്ടാരച്ചിറയില്‍ ഡോണ്‍ ജോസഫിനെയും (15) കാണാതായി.
ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.