
ചങ്ങനാശ്ശേരി: എന്‍എച്ച്-183 (എം.സി. റോഡ്) ടാറിംഗ് പൂര്‍ത്തിയായിട്ട് ഏകദേശം ഒന്നരമാസം കഴിഞ്ഞിട്ടും ആവശ്യമായ ട്രാഫിക് സിഗ്നലുകള്‍ ഇനിയും സ്ഥാപിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
ചങ്ങനാശേരി കെഎസ്‌ആര്‍ടിസി ജംഗ്ഷനുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അപകട സാധ്യത കൂടുതലായ സാഹചര്യത്തിലാണ് ഇത്തരമൊരു ആക്ഷേപം.
സംസ്ഥാനത്ത് ഏറ്റവും പ്രധാനപ്പെട്ട എന്‍എച്ച്-183ന്‍റെ സിഗ്നലുകളും സീബ്രാലൈനുകളും കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി മങ്ങിയ നിലയിലാണ്. റോഡ് നവീകരിക്കുന്നതിനായി 2023ല്‍ പദ്ധതിയിട്ടെങ്കിലും പല തടസ്സങ്ങൾ മൂലം കാലതാമസം ഉണ്ടാകുകയായിരുന്നു. ഒന്നരമാസം മുന്‍പ് ടാറിംഗ് പൂര്‍ത്തിയാക്കിയിട്ടും സുരക്ഷാസംവിധാനങ്ങളായ ഡിവൈഡര്‍ ലൈനുകളും സീബ്രാക്രോസിംഗുകളും ഇനിയും സ്ഥാപിച്ചിട്ടില്ല. അതിനാൽ പെരുന്ന, നഗരസഭ, കെഎസ്‌ആര്‍ടിസി, എസ്ബി കോളജ്, മതുമൂല, വാഴപ്പള്ളി സെന്‍റ് തെരേസാസ് സ്‌കൂള്‍, തുരുത്തി, പുന്നമൂട് ജംഗ്ഷൻ എന്നിവിടങ്ങളിൽ അപകടസാധ്യത കൂടുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുമൂലം നൂറുകണക്കിനു വിദ്യാര്‍ഥികളും സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന യാത്രക്കാരാണ് ദുരിതപ്പെടുന്നത്. ഏറെ തിരക്കുള്ള ഈ ജംഗ്ഷനില്‍ ഒരു ഹോംഗാര്‍ഡോ പോലീസുകാരനോ ഡ്യൂട്ടിയിലുണ്ടെങ്കിലും ഇത് യാത്രക്കാരുടെ സുരക്ഷയ്ക്ക് പര്യാപ്തമാകുന്നില്ല.
മഴയില്ലാത്ത സാഹചര്യം നോക്കി ഈ റോഡില്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.