വ്യാജ ഫോണ്‍കോളിലും വെബ്‌സൈറ്റുകളിലും കുടുങ്ങി പണം നഷ്ടമാകുന്നത് തടയിടാന്‍ സൈബര്‍ പോലീസിന്റെ നേതൃത്വത്തില്‍ സൈബര്‍ വാള്‍ആപ്പ് ഉടന്‍ പുറത്തിറക്കും

Spread the love

കൊച്ചി: സൈബര്‍ തട്ടിപ്പില്‍ ഇരകളാക്കപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. സൈബര്‍ തട്ടിപ്പിനെതിരായ പ്രചരണം ശക്തമായിട്ടും കേസുകള്‍ ഉയരുന്നത് ഞെട്ടലാണ്. വ്യത്യസ്ത ഇടപാടുകളിലൂടെ തട്ടിപ്പ് പെരുകിയതോടെ സൈബര്‍ തട്ടിപ്പുകളെ ചെറുക്കാന്‍ സംസ്ഥാനത്ത് പോലീസ് ഇതുവരെ 3,172 അനധികൃത ആപ്പുകള്‍ കണ്ടെത്തി തടഞ്ഞു.

പണം തട്ടാന്‍ സമൂഹമാധ്യമങ്ങളിലടക്കം വ്യാജ ലിങ്കുകള്‍ അയച്ച് പണം തട്ടിയെടുക്കുന്ന കേസുകളും വര്‍ധിക്കുകയാണ്. എറണാകുളം ജില്ലയില്‍ നിരവധി കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തൊഴില്‍ തട്ടിപ്പുകളാണ് ഏറ്റവുമധികം. ട്രേഡിംഗ് തട്ടിപ്പുകള്‍ക്കും കുറവില്ല.

വെര്‍ച്വല്‍ അറസ്റ്റിന് ഒരുപരിധിവരെ കുറവ് വന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. വ്യാജ ഫോണ്‍കോളിലും വെബ്‌സൈറ്റുകളിലും കുടുങ്ങി പണം നഷ്ടമാകുന്നത് തടയിടാന്‍ സൈബര്‍ പോലീസിന്റെ നേതൃത്വത്തില്‍ സൈബര്‍ വാള്‍ആപ്പ് ഉടന്‍ പുറത്തിറക്കും. ഫോണ്‍നമ്പരുകളും വെബ്‌സൈറ്റുകളുംമറ്റും വ്യാജമാണോയെന്ന് ഉപയോക്താക്കള്‍ക്കുതന്നെ പരിശോധിച്ച് ഉറപ്പാക്കാനുള്ള സംവിധാനമാണിത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹായത്തോടെയാണ് തയ്യാറാക്കിയത്. നിര്‍മിതബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്തോടെ ഫോണ്‍ നമ്പരുകള്‍, സാമൂഹികമാധ്യമ പ്രൊഫൈലുകള്‍, വെബ്‌സൈറ്റുകള്‍ എന്നിവ പരിശോധിച്ച് ആധികാരികത ഉറപ്പാക്കാനാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ മൂവാറ്റുപുഴ സ്വദേശിക്ക് അരക്കോടിയിലധികം രൂപയാണു നഷ്ടമായത്. സമൂഹമാധ്യമത്തില്‍ ഓണ്‍ലൈന്‍ ട്രേഡിംഗ് പ്ലാറ്റ്ഫോമിന്റെ പരസ്യം കണ്ട് ലിങ്കില്‍ ക്ലിക്ക് ചെയ്തു. തുടര്‍ന്ന് വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാക്കുകയും ഓഹരിവിപണിയില്‍ നിക്ഷേപിച്ചാല്‍ വന്‍ ലാഭം ഉണ്ടാക്കിത്തരാമെന്നും വിശ്വസിപ്പിച്ച് വിവിധ അക്കൗണ്ടുകളിലേക്ക് മൂവാറ്റുപുഴ കിഴക്കേക്കര സ്വദേശിയില്‍നിന്ന് 52,85,000 രൂപ നിക്ഷേപിപ്പിച്ച് തട്ടിപ്പിനിരയാക്കുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ സജീവമാണ്. പോലീസ് കണ്ടെത്തി നിരോധിച്ച ആപ്പുകളില്‍ 1,375 എണ്ണവും വ്യാജ ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകളാണ്. ഇതിനുപുറമെ 32,670 വെബ്‌സൈറ്റുകളും 17,102 സിമ്മുകളും 2127 സമൂഹമാധ്യമ അക്കൗണ്ടുകളും ഇല്ലാതെയാക്കി.

മൂന്ന് വര്‍ഷത്തിനിടെ വ്യാജ ഫോണ്‍കോളിലും വെബ്‌സൈറ്റുകളിലും കുടുങ്ങി മലയാളികള്‍ക്ക് നഷ്ടമായതില്‍ 172 കോടി രൂപ കേരള പൊലീസ് സൈബര്‍ വിഭാഗം തിരിച്ചുപിടിച്ചു. തട്ടിപ്പ് സംഘങ്ങളുടെ വിവിധ സംസ്ഥാനങ്ങളിലെ 48,826 ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. 17875 സിമ്മുകളും 53052 സ്മാര്‍ട്ട് ഫോണുകളും ബ്ലോക്ക് ചെയ്തു. 2024ല്‍ മാത്രം സംസ്ഥാനത്ത് 764 കോടി രൂപയാണ് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായത്. ഇതില്‍ 108 കോടി രൂപ പൊലീസ് വീണ്ടെടുത്തു. ഈ വര്‍ഷം ഇതുവരെ നഷ്ടമായ 175 കോടി രൂപയില്‍ 25 കോടി രൂപയും വീണ്ടെടുത്തു.

രാജ്യത്ത് ഒരു വര്‍ഷത്തിനിടെ 16000 കോടിയോളം രൂപയുടെ തട്ടിപ്പ് നടക്കുന്നതായാണ് ഇന്ത്യന്‍ സൈബര്‍ കോര്‍ഡിനേഷന്‍ സെന്ററിന്റെ കണക്ക്. പൂണിത്തുറയില്‍ താമസിക്കുന്ന വീട്ടമ്മയാണ് ഒടുവില്‍ പരാതിയുമായി കൊച്ചി സിറ്റി പോലീസിനെ സമീപിച്ചത്. വിവിധ തവണകളിലായി ആറു ലക്ഷം രൂപയാണ് ഇവര്‍ ട്രേഡിംഗ് ആപ്പില്‍ നിക്ഷേപിച്ചത്.

ഇരട്ടിത്തുക ലാഭമായിരുന്നു വാഗ്ദാനം. പെണ്‍കുട്ടികളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍നിന്നെടുത്ത് മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച യുവാവിനെ ഇന്‍ഫോപാര്‍ക്ക് സൈബര്‍ പോലീസ് പിടികൂടിയതും ട്രാഫിക് നിയമലംഘനം നടന്നിട്ടുണ്ടെന്ന പേരില്‍ വ്യാജ പരിവാഹന്‍ സൈറ്റ് വഴി കാക്കനാട് സ്വദേശിയില്‍ നിന്നു 98,500 രൂപ തട്ടിപ്പുകാര്‍ കൈക്കലാക്കിയതും തന്ത്രപൂര്‍വ്വമാണ്. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിന് ഇരയായാല്‍ ‘1930’ എന്ന നമ്പറില്‍ വിളിച്ചു പരാതി രജിസ്റ്റര്‍ ചെയ്യണം. ഒരു മണിക്കൂറിനകം പരാതി നല്‍കുന്നതാണ് ഏറ്റവും ഗുണകരമാകുക. cybercrime. gov.in എന്ന വെബ്‌സൈറ്റിലൂടെയും പരാതി രജിസ്റ്റര്‍ചെയ്യാം.