
സ്വന്തംലേഖകൻ
കൊച്ചി: നിപ്പ പ്രതിരോധത്തിനായി കൂടുതൽ ഗവേഷണങ്ങൾ നടത്തേണ്ടതുണ്ടെന്നും ഇതിനായി മൃഗസംരക്ഷണം, വനം, കൃഷി വകുപ്പുകൾ സംയുക്തമായി ശ്രമങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഗവേഷണത്തിന് ആവശ്യമായ സഹായം നൽകണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിരീക്ഷണത്തിലുണ്ടായിരുന്ന ആറു പേർക്കും നിപ്പ ബാധയില്ലെന്നു പരിശോധനയിൽ കണ്ടെത്തിയത് ആശ്വാസകരമാണ്. നിപ്പ ഭീതി ഒഴിഞ്ഞെങ്കിലും പൂർണ ആശ്വാസത്തിലേക്കെത്തിയെന്നു പറയാറായിട്ടില്ല. ഇക്കാര്യത്തിൽ അധികൃതർ നൽകുന്ന നിർദേശങ്ങൾ എല്ലാവരും അനുസരിക്കണം. ജനങ്ങൾക്ക് ആവശ്യമായ ബോധവത്കരണം നൽകണം. നിപ്പ ഭീതി പരത്തുന്നവരെ നിരുത്സാഹപ്പെടുത്തണം.
കഴിഞ്ഞവർഷം കോഴിക്കോടുണ്ടായപ്പോൾ സ്വീകരിച്ച ജാഗ്രതയാണ് ഇപ്രാവശ്യം തുടക്കത്തിലേ നിപ്പയെ നിയന്ത്രിക്കാൻ സാധിച്ചതെന്നും ഈ കൂട്ടായ്മയും ജാഗ്രതയും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വർഷം മുന്പു നിപ്പ റിപ്പോർട്ട് ചെയ്തതു മുതൽ പുലർത്തിയ ജാഗ്രതയാണ് ഇപ്പോൾ രോഗം നിയന്ത്രിക്കാൻ സഹായകരമായതെന്നും ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാർ നൽകിയെന്നും ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ പറഞ്ഞു.
ജില്ലയിൽ നിപ്പ റിപ്പോർട്ട് ചെയ്തതു മുതൽ സ്വീകരിച്ച നടപടികളെക്കുറിച്ച് ആരോഗ്യ അഡീഷണൽ സെക്രട്ടറി ഡോ. രാജൻ കോബ്രഗ്ഡെ, കളക്ടർ മുഹമ്മദ് സഫീറുള്ള എന്നിവർ വിശദീകരിച്ചു. തൃക്കാക്കര നഗരസഭാ കോണ്ഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, നിയുക്ത എംപി ഹൈബി ഈഡൻ, എംഎൽമാരായ എസ്. ശർമ, പി.ടി. തോമസ്, കെ.ജെ. മാക്സി, വി.കെ. ഇബ്രാഹിം കുഞ്ഞ്, അൻവർ സാദത്ത്, റോജി എം. ജോണ്, ആന്റണി ജോണ്, എൽദോ ഏബ്രഹാം, എൽദോസ് കുന്നപ്പിള്ളി, എം. സ്വരാജ്, അനൂപ് ജേക്കബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് എന്നിവരും വിവിധ വകുപ്പുദ്യോഗസ്ഥരും പങ്കെടുത്തു.