play-sharp-fill
നിപ ഭീതിയൊഴിയുന്നു,നിരീഷണത്തിൽ കഴിയുന്ന ഏഴാമനും നിപ ഇല്ലെന്ന് സ്ഥിരീകരിച്ചു

നിപ ഭീതിയൊഴിയുന്നു,നിരീഷണത്തിൽ കഴിയുന്ന ഏഴാമനും നിപ ഇല്ലെന്ന് സ്ഥിരീകരിച്ചു

സ്വന്തംലേഖിക

 

ദില്ലി: കേരളം ആകാംക്ഷയോടെ കാത്തുനിന്ന വാർത്തയെത്തി. പനി ലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന ഏഴാമത്തെ ആളിനും നിപ ഇല്ല. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് വാർത്ത അറിയിച്ചത്. ചികിത്സയിൽ കഴിയുന്ന നിപ ബാധിതനായ യുവാവിൻറെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഐസൊലേഷൻ വാർഡിലുണ്ടായിരുന്ന മറ്റ് ആറ് പേർക്കും നിപ വൈറസ് ബാധയില്ലെന്ന് നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ വ്യക്തമായിരുന്നു. അതേസമയം നിപ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥി ഇന്നലെ ബന്ധുക്കളുമായി ഇൻറർകോം വഴി സംസാരിച്ചിരുന്നു. ഐസൊലേഷൻ വാർഡിൽ കഴിയുന്നവർക്ക് നിപ വൈറസ് ബാധിച്ചിട്ടില്ലെന്ന് ബോധ്യമായ നിലയ്ക്ക് പനി ഭേദപ്പെടുന്ന മുറയ്ക്ക് അവർക്ക് ആശുപത്രി വിടാനാകുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. നിപ ബാധിതനായ വിദ്യാർത്ഥിയോടൊപ്പം താമസിച്ചിരുന്ന രണ്ട് സഹപാഠികൾക്കും വിദ്യാർത്ഥിയെ ആദ്യഘട്ടത്തിൽ ചികിത്സിച്ച നഴ്‌സുമാർക്കും പനിയുണ്ടെന്നറിഞ്ഞപ്പോൾ ഭയന്നുപോയെന്നും തികച്ചും ആശ്വാസകരമായ പരിശോധനാഫലമാണ് ഇപ്പോൾ എത്തിയിരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.നിപ ലക്ഷണങ്ങൾ കാണിച്ചവരിൽ നിന്നും ശേഖരിച്ച എട്ട് രക്തസാമ്പിളുകളായിരുന്നു പരിശോധിച്ചത്. എറണാകുളത്തുനിന്നും ഏഴ് രക്തസാമ്പിളുകളും തൃശ്ശൂരിൽ നിന്ന് ഒന്നുമാണ് പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ഇപ്പോൾ ചികിത്സയിൽ കഴിയുന്ന യുവാവിൻറെ പരിശോധനാഫലം മാത്രമാണ് പോസിറ്റീവായി വന്നത്. ഇപ്പോൾ യാതൊരു തരത്തിലുള്ള ആശങ്കയ്ക്കും ഇടയില്ലെന്നും എന്നാൽ നിപ വൈറസിൻറെ ഇൻക്യുബേഷൻ പീരീഡ് തീരുന്നതുവരെ പ്രതിരോധപ്രവർത്തനങ്ങൾക്കും ജാഗ്രതയ്ക്കും കുറവുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. വൈറസ് ശരീരത്തിൽ പ്രവേശിച്ച്, രോഗലക്ഷണങ്ങൾ പ്രകടമാകുന്നതുവരെയുള്ള സമയമാണ് ഇൻക്യുബേഷൻ പീരീഡ്. പനി ലക്ഷണങ്ങളുമായി എത്തുന്നവരുടെയെല്ലാം രക്തസാമ്പിളുകൾ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയക്കുന്നുണ്ട്. നിപ ബാധിതനായ യുവാവുമായി അടുത്തിടപഴകിയവരെല്ലാം നിരീക്ഷണത്തിൽ തുടരും. 318 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിപ ഭീതി നീക്കാൻ ജൂലൈ പകുതി വരെയെങ്കിലും ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിൽ തുടരുമെന്നും മന്ത്രി പറഞ്ഞു.