play-sharp-fill
നിപ്പ വൈറസ്: പരിശോധനഫലം ഇന്ന് ഉച്ചയോടെ, ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥി നിരീക്ഷണത്തിൽ

നിപ്പ വൈറസ്: പരിശോധനഫലം ഇന്ന് ഉച്ചയോടെ, ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥി നിരീക്ഷണത്തിൽ

സ്വന്തംലേഖകൻ

കൊച്ചി: കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ലക്ഷണങ്ങളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ പരിശോധനഫലം ഇന്ന് ഉച്ചയോടെ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുമാണ് പരിശോധനകൾ നടക്കുന്നത്. കഴിഞ്ഞ പത്ത് ദിവസമായി രോഗിക്ക് കടുത്ത പനിയുണ്ട്.നിലവിൽ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനം, പഠനാവശ്യത്തിനായി യാത്ര ചെയ്ത സ്ഥലങ്ങൾ അടുത്തിടപഴകിയ ആളുകൾ എല്ലാ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. നിപ്പ സംശയിക്കുന്നുണ്ടെങ്കിലും രോഗം മറ്റുള്ളവരിലേക്ക് പടരുന്ന തരത്തിലേക്ക് രോഗിയുടെ ആരോഗ്യസ്ഥിതി എത്തിയിട്ടില്ല എന്നാണ് വിലയിരുത്തൽ.അതേസമയം, അടിയന്തരസാഹചര്യമുണ്ടായാൽ നേരിടാൻ കഴിഞ്ഞവർഷം നിപ്പ കാലത്തെ നേരിട്ട ഡോ. ചാന്ദ്നി ഉൾപ്പെടെയുള്ള കോഴിക്കോട്ടെ വിദഗ്ദ്ധ സംഘം ഇന്ന് എറണാകുളത്തെത്തും. നിപ്പയെ പ്രതിരോധിക്കാനുള്ള മാസ്‌ക്, ഗ്ലൗസ്, ഗൗൺ തുടങ്ങിയ ഉപകരണങ്ങളും രാവിലെ എത്തും. ആവശ്യത്തിന് റിബാവൈറിൻ സ്റ്റോക്കും ഒരുക്കിയിട്ടുണ്ട്. കളമശേരി മെഡിക്കൽ കോളേജിൽ അഞ്ച് ഐസൊലേഷേൻ റൂമുകൾ സജ്ജമാക്കി.പനിയുമായി എത്തിയ യുവാവിൽ കണ്ടെത്തിയ വൈറൽ എൻസഫലൈറ്റിസാണ് (വൈറസ് തലച്ചോറിനെ ബാധിക്കുന്ന അവസ്ഥ) നിപ്പയാണെന്ന സംശയമുണ്ടാക്കിയത്. ഇത് മറ്റ് വൈറസുകൾ കാരണവും ഉണ്ടാകാം.യുവാവ് ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രി ബാംഗ്ലൂരിലെ സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ്പയാണെന്ന് സംശയമുണ്ടാക്കിയത്.എന്നാൽ മണിപ്പാലിലെ പരിശോധനയാണ് കൂടുതൽ കൃത്യമാവുകയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കുട്ടപ്പൻപറഞ്ഞു.