ഇന്ത്യൻ യുദ്ധവിമാനം വെടിവച്ചിട്ടു ; തെളിവ് എവിടെ എന്ന ചോദ്യത്തിന് നല്‍കിയ മറുപടിയിലൂടെ ലോകത്തിന് മുൻപില്‍ സ്വയം പരിഹാസ്യനായി പാക് പ്രതിരോധ മന്ത്രി

Spread the love

ഇസ്ലാമാബാദ്: ഇന്ത്യൻ യുദ്ധവിമാനം വെടിവച്ചിട്ടു എന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സിഎൻഎന്നിന് നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ അതിന് തെളിവ് എവിടെ എന്ന ചോദ്യത്തിന് നല്‍കിയ മറുപടിയിലൂടെ പാക് പ്രതിരോധ മന്ത്രി ലോകത്തിന് മുൻപില്‍ സ്വയം പരിഹാസ്യനായി മാറിയിരിക്കുകയാണ്. ചില സോഷ്യല്‍ മീഡിയ വീഡിയോകളാണ് പ്രതിരോധ മന്ത്രി തെളിവായി ചൂണ്ടിക്കാട്ടിയത്.

തെളിവ് എവിടെ?

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ തിരിച്ചടിച്ചെന്നും ഇന്ത്യൻ വ്യോമസേനയുടെ അഞ്ച് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്നുമാണ് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അവകാശപ്പെട്ടത്. തകർന്ന വിമാനങ്ങളുടെ തെളിവ് എവിടെയെന്ന് സിഎൻഎന്നിലെ ബെക്കി ആൻഡേഴ്‌സണ്‍ ചോദിച്ചപ്പോള്‍ വിചിത്രമായ മറുപടിയാണ് പാക് പ്രതിരോധ മന്ത്രി നല്‍കിയത്- ‘എല്ലായിടത്തും വീഡിയോകളുണ്ട്. പാകിസ്ഥാനികളുടെ സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, ഇന്ത്യക്കാരുടെ സോഷ്യല്‍ മീഡിയയിലുമുണ്ട്’- ആധികാരികമായ തെളിവ് പുറത്തുവിടാതെ സോഷ്യല്‍ മീഡിയ വീഡിയോകള്‍ തെളിവായി ഒരു രാജ്യത്തിന്റെ പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടിയത് ആഗോള തലത്തില്‍ രൂക്ഷവിമർശനത്തിന് ഇടയാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒറ്റപ്പെട്ട് പാകിസ്ഥാൻ

പാകിസ്ഥാൻ ശക്തമായി തിരിച്ചടിക്കും എന്ന് പറയുമ്ബോള്‍ തന്നെ സംഘർഷം ലഘൂകരിക്കാനുള്ള ആഗ്രഹവും പാക് പ്രതിരോധ മന്ത്രി സൂചിപ്പിച്ചു. ഈ സംഘർഷം ഒരു പൂർണ്ണ യുദ്ധമായി തീരാനുള്ള സാധ്യതയുണ്ടെന്നും അത് ഒഴിവാക്കാൻ തങ്ങള്‍ ശ്രമിക്കുന്നു എന്നുമായിരുന്നു പ്രതികരണം.

അതേസമയം ബ്ലൂംബെർഗ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ നിലപാട് വീണ്ടും മയപ്പെടുത്തി: “ഞങ്ങള്‍ ഇന്ത്യയോട് ശത്രുതാപരമായ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് കഴിഞ്ഞ രണ്ടാഴ്ചയായി പറഞ്ഞുവരുന്നു. പക്ഷേ ഞങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ ഞങ്ങള്‍ പ്രതികരിക്കും. ഇന്ത്യ പിന്മാറിയാല്‍, തീർച്ചയായും ഈ പിരിമുറുക്കം ഞങ്ങള്‍ അവസാനിപ്പിക്കും.”

ഭീകരവാദികള്‍ക്കെതിരെ ആയിരുന്നു ആക്രമണം എന്നതിനാല്‍ ഓപ്പറേഷൻ സിന്ദൂരിന് അന്താരാഷ്ട്ര തലത്തില്‍ പിന്തുണ ലഭിച്ചു. തുർക്കിയും അസർബൈജാനും മാത്രമാണ് പാകിസ്ഥാനെ പരസ്യമായി പിന്തുണച്ചത്. തീവ്രവാദ വിഷയത്തില്‍ പാകിസ്ഥാൻ നയതന്ത്രപരമായി വീണ്ടും ഒറ്റപ്പെടുകയാണെന്നാണ് വ്യക്തമാകുന്നത്.