
പൂര്‍ണ ആരോഗ്യത്തോടെ സുരക്ഷിതനായി ഇരിക്കുന്നു ; നിത്യാനന്ദ പങ്കെടുത്ത പരിപാടിയുടെ ലൈവ് സ്ട്രീമിങ് ലിങ്ക് പുറത്തുവിട്ട് കൈലാസ പ്രതിനിധികള്‍
ചെന്നൈ: ആള്‍ദൈവം നിത്യാനന്ദയുടെ മരണവാര്‍ത്ത നിഷേധിച്ച് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രസ്താവന പുറത്തിറക്കി. നിത്യാനന്ദ പൂര്‍ണ ആരോഗ്യത്തോടെ സുരക്ഷിതനായി ഇരിക്കുന്നുവെന്നാണ് പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്. നിത്യാനന്ദ ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കുന്നതിനായി മാര്‍ച്ച് 30-ന് അദ്ദേഹം പങ്കെടുത്ത ഒരു പരിപാടിയുടെ ലൈവ് സ്ട്രീമിങ് ലിങ്കും കൈലാസ പ്രതിനിധികള്‍ പുറത്തുവിട്ടിട്ടുണ്ട്. നിത്യാനന്ദയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി നടത്തുന്ന വ്യാജപ്രചാരണങ്ങളെ കൈലാസ ശക്തമായ അപലപിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
നിത്യാനന്ദയുടെ സഹോദരിയുടെ മകൻ സുന്ദരേശ്വരനാണ് നിത്യാനന്ദ ജീവത്യാഗംചെയ്‌തെന്ന് വെളിപ്പെടുത്തിയത്. നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വീഡിയോ കോണ്‍ഫറൻസിങ്ങിലാണ് സുന്ദരേശ്വരൻ ഇക്കാര്യം വ്യക്തമാക്കിയത്. സനാതനധർമം സ്ഥാപിക്കുന്നതിനുവേണ്ടി പോരാടിയ സ്വാമി ജീവത്യാഗംചെയ്‌തെന്നായിരുന്നു നിത്യാനന്ദയുടെ അനുയായികൂടിയായ സുന്ദരേശ്വരന്റെ വെളിപ്പെടുത്തല്‍.
2010-ല്‍ സിനിമാനടിക്കൊപ്പമുള്ള വീഡിയോ പുറത്തുവന്നതുമുതല്‍ വിവാദങ്ങളില്‍ നിറഞ്ഞുനിന്ന നിത്യാനന്ദ 2019-ല്‍ ഇന്ത്യ വിട്ടു. തങ്ങളുടെ മൂന്നുമക്കളെ തട്ടിക്കൊണ്ടുപോയതായി തമിഴ് ദമ്ബതിമാർ നല്‍കിയ പരാതിയില്‍ ഗുജറാത്ത് പോലീസ് അറസ്റ്റിന് നടപടിയാരംഭിച്ചതിനെത്തുടർന്നായിരുന്നു രാജ്യംവിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്വഡോറിനുസമീപം ഒരു ദീപില്‍ അനുയായികള്‍ക്കൊപ്പം കഴിയുന്നെന്നായിരുന്നു വിവരം. പിന്നീട് പലതവണ ഓണ്‍ലൈൻ മുഖേന ആത്മീയപ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. കൈലാസ എന്നപേരില്‍ രാജ്യം സ്ഥാപിച്ചെന്നും അവകാശപ്പെട്ടു. നിത്യാനന്ദ മരിച്ചെന്ന് 2022-ല്‍ അഭ്യൂഹം പ്രചരിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന താൻ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നറിയിച്ച് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍, കഴിഞ്ഞകുറച്ചുകാലമായി ഇയാളുടെ വീഡിയോ പ്രഭാഷണങ്ങള്‍ പുറത്തുവരുന്നുണ്ടായിരുന്നില്ല.