
കണ്ണൂർ: 3000 രൂപയുടെ പലചരക്ക് കിറ്റ് പാതിവിലക്ക് നൽകിയാണ് തട്ടിപ്പ് സംഘത്തിന്റെ തുടക്കം. സ്കൂൾ ബാഗുകളും വാട്ടർ പ്യൂരിഫയറും തയ്യൽ മെഷീനും വാട്ടർ ടാങ്കുമെല്ലാം ഇങ്ങനെ വിലകുറച്ച് നൽകി ശ്രദ്ധപിടിച്ചുപറ്റി. ഒടുവിൽ 1,20,000 രൂപയുടെ സ്കൂട്ടർ പാതിവിലക്ക് നൽകുന്ന തട്ടിപ്പ് പുറത്തെടുത്തു.
നൂറുകണക്കിന് പേർ ഓഫറിൽ വിശ്വസിച്ചു. പലരും സ്കൂട്ടറിന്റെ പാതിവിലയായ 60,000 രൂപ ഉടൻ അടച്ചു. പാതിവിലക്ക് സ്കൂട്ടർ നൽകുന്നതിന് 200 രൂപയുടെ മുദ്രപത്രത്തിൽ കരാറുമുണ്ടാക്കി. എല്ലാറ്റിനും സർക്കാർ സംവിധാനത്തിന്റെ സ്വഭാവം. പണമടച്ചവരെയും അല്ലാത്തവരെയും കണ്ണൂരിലെ വലിയൊരു ഹാളിലേക്ക് ഇവർ വിളിപ്പിച്ചു.
വിവിധ കമ്പനികളുടെ സ്കൂട്ടർ നിരത്തിവെച്ചത് കണ്ടപ്പോൾ ആർക്കും ഒരു സംശയവും തോന്നിയില്ല. 100 ദിവസത്തിനകം സ്കൂട്ടർ നൽകുമെന്ന വാഗ്ദാനം ലംഘിക്കപ്പെട്ടപ്പോഴാണ് കേരളം കണ്ട ഏറ്റവും വലിയൊരു തട്ടിപ്പാണിതെന്ന് പണം നൽകിയവർ അറിയുന്നത്. സ്ത്രീകൾ കൂടുതൽ ജോലിചെയ്യുന്ന ഇടങ്ങളിൽ ജനപ്രതിനിധികളുടെകൂടി ഒത്താശയോടെയാണ് തട്ടിപ്പ് സംഘം സഞ്ചരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരുടെ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാവുകയാണ് ആദ്യ കടമ്പ. അതിന് അംഗത്വ ഫീസായി 350 രൂപ ഈടാക്കി. ഓഫറുകളുടെ പെരുമഴയാണ് വാട്സ്ആപ് ഗ്രൂപ്പ് മുഴുവൻ. സ്കൂട്ടറിന് 60,000 രൂപ നൽകിയതിന്റെ മുദ്രപത്രം നോട്ടറി സാക്ഷ്യപ്പെടുത്തണമെന്ന വകയിൽ 500 രൂപ വേറെയും ഈടാക്കി.
മെംബർമാരുടെ യോഗത്തിൽ പങ്കെടുക്കാൻ തട്ടിപ്പ് കേസിലെ പ്രധാനിയായ അനന്തു കൃഷ്ണനും കണ്ണൂരിൽ പലതവണ വന്നു. ജില്ലയിലെ ചില എം.എൽ.എമാരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. സ്വർണം പണയംവെച്ചാണ് അഴീക്കോട് സ്വദേശിനിയായ സിന്ധു പണം നൽകിയത്.
പണയംവെച്ച തുക മതിയാവാത്തതിനാൽ കുട്ടികളുടെ ആഭരണം വിറ്റ കഥയാണ് വളപട്ടണം സ്വദേശിനി പങ്കുവെച്ചത്. 100 ദിവസം കഴിഞ്ഞിട്ടും സ്കൂട്ടർ കിട്ടാതെ വന്നപ്പോൾ പ്രതികരിച്ചവരെ ഗ്രൂപ്പിൽനിന്ന് ഒഴിവാക്കി. കേസ് നൽകിയാൽ പണം കിട്ടില്ലെന്ന് പറഞ്ഞുള്ള ഭീഷണി വേറെ. കണ്ണൂരിൽനിന്ന് 10 കോടിയിലേറെ തുക പിരിച്ചെന്നാണ് നിഗമനം. കൂടുതൽ പരാതിക്കാർ അടുത്ത ദിവസങ്ങളിൽ വരുമ്പോൾ സംഖ്യ കൂടുമെന്നാണ് പൊലീസ് കണക്കുകൂട്ടൽ.