തിരൂർ: കെ.എസ്.എഫ്.ഇ വളാഞ്ചേരി ശാഖയില്‍ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഗോള്‍ഡ് അപ്രൈസർ വളാഞ്ചേരി സ്വദേശി രാജനെ (67) പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവേഗപ്പുറ വിളത്തൂർ സ്വദേശികളായ പടപ്പത്തൊടി അബ്ദുല്‍ നിഷാദ് (35), കാവുംപുറത്ത് മുഹമ്മദ് ഷരീഫ് (40), പനങ്ങാട്ടുതൊടി റഷീദ് അലി (37), പാറത്തോട്ടത്തില്‍ മുഹമ്മദ് അഷ്റഫ് (34) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. 221 പവൻ മുക്കുപണ്ടം പണയംവെച്ച് 1.48 കോടി രൂപയാണ് തട്ടിയെടുത്തത്.
കഴിഞ്ഞവർഷം ഒക്ടോബർ 28 മുതല്‍ ജനുവരി 18 വരെയുള്ള കാലയളവില്‍ 10 അക്കൗണ്ടുകളിലായി 221 പവൻ മുക്കുപണ്ടമാണ് സ്വർണമെന്ന വ്യാജേന പണയംവെച്ചത്. പണയ ഉരുപ്പടി വ്യാജമല്ലെന്ന് ഉറപ്പാക്കേണ്ട ചുമതയുള്ളയാളാണ് അപ്രൈസർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവനക്കാർക്ക് സംശയം തോന്നി ശാഖാ മാനേജരെ അറിയിക്കുകയും അദ്ദേഹം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ചിട്ടിക്ക് ജാമ്യമായി നല്‍കിയ സ്വർണവും ഇതിലുണ്ട്.
പ്രതികള്‍ വർഷങ്ങളായി കെ.എസ്.എഫ്.ഇയില്‍ കോടികളുടെ ഇടപാട് നടത്തുന്നവരാണ്.
മറ്റു പ്രതികളെ കണ്ടെത്താനായി ഊർജിത് തിരച്ചില്‍ നടക്കുകയാണ്. കുറ്റകൃത്യത്തില്‍ കൂടുതല്‍ ജീവനക്കാർക്കു് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജുവിന്റെ നിർദേശപ്രകാരം വളാഞ്ചേരി എസ്.എച്ച്.ഒ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.