
മലപ്പുറം : മലപ്പുറം ജില്ലയിലെ മലയോരമേഖലയില്‍ കാട്ടാന വ്യാപകമായി കൃഷി നശിപ്പിക്കുന്നുവെന്ന് പരാതി. കഴിഞ്ഞ ദിവസം കരുവാരകുണ്ട് കല്‍ക്കുണ്ട് ആർത്തലക്കുന്നിലെ ജനവാസ കേന്ദ്രത്തിന് സമീപം കാട്ടാനക്കൂട്ടം വൻ തോതില്‍ കൃഷി നാശം വരുത്തിയത്.റബർ, തെങ്ങ്, നേന്ത്രവാഴ, കമുങ്ങ്, കപ്പ എന്നീ കാർഷിക വിളകളാണ് നശിപ്പിച്ചത്.
കൃഷിയിടത്തിലെത്തിയ കാട്ടാനകള്‍ വാഴകളും കമുങ്ങും കപ്പയുമെല്ലാം നിമിഷ നേരം കൊണ്ട് ചവിട്ടിമെതിച്ചു. ചെറുതും വലുതുമായ ഒൻപതിലധികം കാട്ടാനകളാണ് മേഖലയില്‍ തമ്ബടിച്ച് കാർഷിക വിളകള്‍ ഭക്ഷണമാക്കുന്നത്. കഴിഞ്ഞ ദിവസം പകല്‍ സമയത്ത് കാട്ടാനകളെത്തി വീടുകള്‍ക്ക് നാശം വരുത്തുകയും ചെയ്തിരുന്നു. വീടുകളില്‍ താമസിച്ചിരുന്നവർ ദുരിതാശ്വാസ ക്യാംപിലായിരുന്നതിനാല്‍ ആളപായമില്ലാതെ അപകടങ്ങളില്ലാതെ രക്ഷപ്പെട്ടു.
കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങി കാർഷിക വിളകള്‍ നശിപ്പിക്കുന്നത് കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പകല്‍ സമയത്തും ഇവ കൃഷിയിടം വിട്ടുപോകാറില്ലെന്നും കർഷകർ പറയുന്നു. ആനകള്‍ കൃഷിയിടത്തില്‍ പ്രവേശിക്കുന്നത് തടയാൻ വനം വകുപ്പ് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group