play-sharp-fill
കുടുംബാരോഗ്യ കേന്ദ്രം പെട്രോളൊഴിച്ച്‌ കത്തിക്കാന്‍ ശ്രമിച്ച കേസില്‍  സീനിയര്‍ ക്ലാര്‍ക്ക് അറസ്റ്റിൽ; തീയിട്ടത് ഓഡിറ്റിങ്ങിന് ഹാജരാക്കേണ്ട ഫയലുകളും രേഖകളും നശിപ്പിക്കാനെന്ന് പോലീസ് കണ്ടെത്തൽ

കുടുംബാരോഗ്യ കേന്ദ്രം പെട്രോളൊഴിച്ച്‌ കത്തിക്കാന്‍ ശ്രമിച്ച കേസില്‍ സീനിയര്‍ ക്ലാര്‍ക്ക് അറസ്റ്റിൽ; തീയിട്ടത് ഓഡിറ്റിങ്ങിന് ഹാജരാക്കേണ്ട ഫയലുകളും രേഖകളും നശിപ്പിക്കാനെന്ന് പോലീസ് കണ്ടെത്തൽ

തൃശൂര്‍: വില്‍വട്ടം കുടുംബാരോഗ്യ കേന്ദ്രം പെട്രോളൊഴിച്ച്‌ കത്തിക്കാന്‍ ശ്രമിച്ച കേസില്‍ സീനിയര്‍ ക്ലാര്‍ക്കിനെ പോലിസ് അറസ്റ്റ് ചെയ്തു. വെങ്ങിണിശ്ശേരി പാറളം കളപ്പുരയ്ക്കല്‍ അനൂപ് (36) ആണ് വിയ്യൂര്‍ പോലീസിന്റെ പിടിയിലായത്.

പ്രതിയെ കോടതി റിമാന്‍ഡു ചെയ്തു. ഓഡിറ്റിങ്ങിന് ഹാജരാക്കേണ്ടിയിരുന്ന പ്രധാനപ്പെട്ട പല ഫയലുകളും രേഖകളും നശിപ്പിക്കുന്നതിനു വേണ്ടിയാണ് ഇയാള്‍ തീയിട്ടതെന്ന് പോലിസ് കണ്ടെത്തി.


ജൂലൈ 20-ാം തിയതി രാത്രി 7.30 നാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിക്കു നേരേ പെട്രോളൊഴിച്ച്‌ കത്തിക്കാന്‍ ശ്രമം നടന്നത്. ഓഫീസിലെ ഫയലുകളും കുറച്ച്‌ മരുന്നുകളും മാത്രമാണ് കത്തി നശിച്ചത്. പുക ശ്വസിച്ച്‌ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇപ്പോള്‍ അറസ്റ്റിലായ അനൂപിനെ അന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖം മൂടി ധരിച്ചെത്തിയ അജ്ഞാതന്‍ പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ ശേഷം ഓടി രക്ഷപ്പെട്ടെന്നായിരുന്നു അനൂപ് മറ്റുള്ളവരെ ധരിപ്പിച്ചത്. അക്രമി മരുന്നിനെച്ചൊല്ലി ആരോഗ്യ കേന്ദ്രത്തിലെത്തി ബഹളം വച്ചിരുന്നു എന്നൊരു കഥയും പറഞ്ഞുണ്ടാക്കി.

എന്നാല്‍, മറ്റാരും ഈ സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്നില്ല. ആരോഗ്യ കേന്ദ്രത്തില്‍ മൂന്നിടത്ത് തീ കൊളുത്തിയതായി പൊലീസ് പിന്നീട് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തീ കൊളുത്തിയത് ഫയലുകള്‍ നശിപ്പിക്കാന്‍ ലക്ഷ്യമാക്കിയായിരുന്നെന്നും പിന്നീട് സ്ഥിരീകരിച്ചു. തീ കൊളുത്തിയ വിവരം അന്നേ ദിവസം ജോലി സമയം കഴിഞ്ഞ് ഓഫിസില്‍ തുടര്‍ന്ന അനൂപ് മാത്രമാണ് കണ്ടതായി പറയുന്നത്. ഇതോടെ സംശയം അനൂപിലേക്ക് നീണ്ടു.

മാത്രമല്ല അനൂപ് പ്രചരിപ്പിച്ചതു പോലെ മരുന്നിനെച്ചൊല്ലി തര്‍ക്കിക്കുന്ന ആളെക്കുറിച്ച്‌ മറ്റാര്‍ക്കും വിവരവുമുണ്ടായിരുന്നില്ല. ഇങ്ങനെ ഒരാള്‍ ചികിത്സ തേടിയതായ രേഖയും കണ്ടെത്താനായില്ല. അങ്ങിനെ ഒരാള്‍ ഉണ്ടെങ്കില്‍ കൂടി ഇയാള്‍ മൂന്നിടത്ത് ഫയലുകള്‍ കത്തിക്കുന്നതെന്തിനെന്ന പൊലീസിന്റെ സംശയമാണ് കേസിന് വഴിത്തിരിവായത്.

തുടരന്വേഷണത്തിലാണ് ക്രമക്കേടുകള്‍ മറക്കാന്‍ അനൂപ് തീയിടുകയായിരുന്നെന്ന് കണ്ടെത്തിയത്. കുടുംബാരോഗ്യ കേന്ദ്രത്തില്‍ രണ്ട് വര്‍ഷമായി അനൂപ് ജോലി ചെയ്യുന്നു. പണ സംബന്ധമായ ഇടപാടുകള്‍ നിയന്ത്രിക്കുന്നതും കണക്കുകള്‍ തയാറാക്കുന്നതും ഫയലുകള്‍ സൂക്ഷിക്കുന്നതും അറസ്റ്റിലായ സീനിയര്‍ ക്ലാര്‍ക്കിന്റെ മാത്രം ചുമതലയിലാണ് നടന്നു വന്നത്.