
ബെംഗളൂരു: മംഗളൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തെരച്ചിൽ തുടരുന്നു. നിലവിൽ റോഡിന്റെ നടുഭാഗത്ത് നിന്ന് ലഭിച്ച സിഗ്നൽ പ്രകാരമാണ് തെരച്ചിൽ തുടരുന്നത്. പാറയും മണ്ണും അല്ലാത്ത വസ്തുവിന്റെ സിഗ്നൽ ആണ് കിട്ടിയിരിക്കുന്നതെന്നാണ് വിവരം.
അതേസമയം, സിഗ്നൽ ലോറിയുടേതാണെന്ന് ഉറപ്പിക്കാനായിട്ടില്ല. കൂടുതൽ പരിശോധനകൾ നടത്തി വരികയാണ്. 70% യന്ത്രഭാഗങ്ങൾ തന്നെ ആയിരിക്കാം എന്നാണ് റഡാർ സംഘം വ്യക്തമാക്കുന്നത്. സിഗ്നൽ ലഭിച്ച ഭാഗത്ത് കൂടുതൽ മണ്ണ് എടുത്ത് പരിശോധന നടത്തിവരികയാണ്. സിഗ്നൽ ലഭിച്ച ഈ സ്ഥലം മാർക്ക് ചെയ്ത് മണ്ണെടുത്ത് മാറ്റുകയാണ്.
അതേസമയം, അർജുന്‍റെ രക്ഷാ പ്രവർത്തനത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഭാര്യ കൃഷ്ണപ്രിയ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രക്ഷാ പ്രവർത്തനത്തിന് സൈന്യത്തെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കൃഷ്ണപ്രിയ ഇമെയിൽ വഴിയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
5 ദിവസം പിന്നിട്ട തിരച്ചിലിലും അർജുനെ കണ്ടെത്താനായിട്ടില്ല. ഇതോടെയാണ് സൈന്യത്തെ കൂടി രക്ഷാ പ്രവർത്തനത്തിന് നിയോഗിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തിയത്.