
ആലപ്പുഴ : കുട്ടനാട്ടിൽ പക്ഷിപ്പനി പ്രതിരോധിക്കാൻ എന്ന പേരിൽ താറാവ്, കോഴി വളർത്തലൂം ഹാച്ചറിയും അടുത്ത വർഷം മാർച്ച് വരെ നിരോധിക്കാനുള്ള കേന്ദ്ര നീക്കം കർഷകരെ ദുരിതത്തിലാക്കുമെന്ന് കേരള കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡണ്ട് റെജി കുന്നംകോട്ട് പറഞ്ഞു.
കുട്ടനാട് മേഖലയിലെ ആയിരക്കണക്കിന് കർഷകർ ജീവനോപാധിയായി പക്ഷി വളർത്തലിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പക്ഷിപ്പനി എന്നതിൻ്റെ പേരിൽ വ്യാപകമായി കർഷകർ വളർത്തുന്ന താറാവ്, കോഴി എന്നിവയെ സർക്കാർ നിർദ്ദേശം അനുസരിച്ച് പല ഘട്ടങ്ങളിലായി കൊല്ലേണ്ടി വന്നിട്ടുണ്ട്.
കോടിക്കണക്കിന് രൂപ കർഷകർക്ക് നഷ്ടം വന്നതോടെ ഈ മേഖലയിലെ കർഷകർ വലിയ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ഇതിനിടെയാണ് കേന്ദ്രസർക്കാരിന്റെ പുതിയ നിരോധന നീക്കം. 2014 നു മുൻപ് ആയിരം കോടി രൂപയുടെ വാർഷിക ബിസിനസ്സാണ് മുട്ട, ഇറച്ചി എന്നീ ഇനങ്ങളിലൂടെ മാത്രം നടന്നുവന്നിരുന്നത്. പക്ഷിപ്പനി വാർത്തകളുടെ പ്രചരണം കൊണ്ട് 400 കോടി രൂപയുടെ ബിസിനസ് നഷ്ടമായിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടനാട്ടിൽ എത്തിച്ചേരുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടവിഭവമാണ് കുട്ടനാടിന്റെ തനതിനമായ ചാര, ചെമ്പൻ എന്നീ താറാവിനങ്ങൾ. അശാസ്ത്രീയമായ നിരോധനം വിനോദസഞ്ചാര മേഖലയ്ക്കും കാർഷിക മേഖലയ്ക്കും ഒരേപോലെ തിരിച്ചടിയായി നിരോധനം മാറുമെന്നും വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന താറാവിനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് പകരം നിരോധനം കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ലെന്നും റെജി കുന്നംകോട്ട് അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ കർഷവിരുദ്ധ നയങ്ങൾക്കെതിരെ കർഷക യൂണിയൻ എം നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു.



