ചങ്ങനാശേരിയിൽ വില്പനയ്ക്കായ് സൂക്ഷിച്ച നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ കണ്ടെടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; നഗരസഭാ ആരോഗ്യ വിഭാഗം പിടിച്ചെടുത്ത ഉല്‍പ്പന്നങ്ങള്‍ വ്യാപാരികളും തൊഴിലാളികളും ചേര്‍ന്നു തിരികെ ഇറക്കി, തർക്കം രൂക്ഷമായപ്പോൾ പോലീസ് ഇടപെട്ടു, സാധനങ്ങള്‍ ​ഗോഡൗണിൽ സൂക്ഷിച്ച് സീൽ ചെയ്തു

Spread the love

ചങ്ങനാശേരി: വില്പനയ്ക്കായ് സൂക്ഷിച്ച നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ കണ്ടെടുക്കുന്നതിനെ ചൊല്ലി തര്‍ക്കം. വെജിറ്റബിള്‍ മാര്‍ക്കറ്റിലെ സ്വകാര്യ ഗോഡൗണില്‍ നിന്നും നഗരസഭ ആരോഗ്യ വിഭാഗമാണു പരിശോധന നടത്തിയത്.

നഗരസഭാ ആരോഗ്യ വിഭാഗം പിടിച്ചെടുത്ത ഉല്‍പ്പന്നങ്ങള്‍ വ്യാപാരികളും തൊഴിലാളികളും ചേര്‍ന്നു തിരികെ ഇറക്കി. നഗരസഭയുടെ ലോറിയിലേക്ക് കയറ്റി കൊണ്ടുപോകുവാന്‍ നടത്തിയ ശ്രമമാണ് വ്യാപാരികളും തൊഴിലാളികളും തടഞ്ഞത്.

ഇന്നലെ രാവിലെ 11 നായിരുന്നു സംഭവം. നഗരസഭയില്‍ നിന്നത്തെിയ ഉദ്യോഗസ്ഥ സംഘം ലോറിയുമായാണ് വ്യാപാര സ്ഥാപനത്തില്‍ പരിശോധനക്ക് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധന പൂര്‍ത്തിയാക്കി ഗോഡൗണില്‍ വില്‍പനക്കായ് സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ നഗരസഭാ ജീവനക്കാര്‍ ലോറിയിലേക്കു കയറ്റി. വിവരം അറിഞ്ഞെത്തിയ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികളും വ്യാപാരികളും ഗോഡൗണില്‍ നിന്നു സാധനങ്ങള്‍ കയറ്റി കൊണ്ടുപോകുന്നതു തടഞ്ഞു.

ഐ.എന്‍.ടി.യു.സി തൊഴിലാളികളും രംഗത്തു വന്നു. തൊഴിലാളികളും വ്യാപാരികളും ലോറിയില്‍ കയറ്റിയ മുഴുവന്‍ സാധനങ്ങളും തിരികെ ഇറക്കി. ഉദ്യോഗസ്ഥരും വ്യപാരികളും തമ്മില്‍ തര്‍ക്കം രൂക്ഷമായി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പോലീസിന്റെ സഹായം തേടി.

ചങ്ങനാശേരി എസ്‌എച്ച്‌ഒ വിനോദ് കുമാര്‍ സംഭവ സ്ഥലത്ത് വ്യാപാരികളുമായി നടത്തിയ ചര്‍ച്ചയില്‍ സാധനങ്ങള്‍ ഗോഡൗണില്‍ സൂക്ഷിക്കുവാനും ഗോഡൗണ്‍ സീല്‍ ചെയ്യുവാനും തീരുമാനിച്ചു. നടപടികള്‍ക്കു ശേഷം ഗോഡൗണ്‍ തുറന്നു നല്‍കും.