
കോട്ടയം: പരാതിക്കാരനെ പോലീസ് ഉദ്യോഗസ്ഥൻ അസഭ്യം പറഞ്ഞതായി ആരോപണം. കോട്ടയം ചിങ്ങവനം പോലീസ് സ്റ്റേഷനിലെ പി.ആർ.ഒ.യായ മനോജിനെതിരെയാണ് കുറിച്ചി സ്വദേശിയായ വികാസ് എന്ന അനൂപ് പരാതി ഉന്നയിച്ചത്.
പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷന് മുന്നിൽ വെച്ച് അസഭ്യം പറയുന്നതിന്റെ വീഡിയോയും അനൂപ് പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച്‌ചയായിരുന്നു സംഭവം.
വാഹനവിൽപ്പനയുമായി ബന്ധപ്പെട്ട പണമിടപാടിൽ അനൂപിന് എതിർകക്ഷിയിൽനിന്ന് ആകെ 5.18 ലക്ഷം രൂപ ലഭിക്കാനുണ്ടായിരുന്നു. ഇതിനായാണ് അനൂപ് ചിങ്ങവനം പോലീസിൽ പരാതി നൽകിയത്. പോലീസ് ഇടപെട്ട് എതിർകക്ഷിയിൽനിന്ന് ആദ്യം ഒരുതുക വാങ്ങിനൽകി. എന്നാൽ, ബാക്കി 1.36 ലക്ഷം രൂപ കൂടി അനൂപിന് എതിർകക്ഷിയിൽനിന്ന് കിട്ടാനുണ്ടായിരുന്നു. ഇതിനായി വീണ്ടും പോലീസിനെ സമീപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ വെള്ളിയാഴ്‌ച അനൂപിനെ പോലീസ് ഉദ്യോഗസ്ഥനായ മനോജ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് കാര്യങ്ങൾ സംസാരിച്ച് തുടങ്ങിയതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നുമാണ് അനൂപിൻ്റെ ആരോപണം.
“നീതി കിട്ടാനാണ് സാധാരണക്കാരൻ പോലീസ് സ്റ്റേഷനെ ആശ്രയിക്കുന്നത്. എനിക്ക് നീതി കിട്ടിയില്ല. എനിക്ക് പറയാനുള്ളതൊന്നും അദ്ദേഹം കേൾക്കാൻ തയ്യാറായില്ല. എന്റെ കാശിനായി അവരുടെ കാല് പിടിച്ചതാണ്. പോലീസ് ഉദ്യോഗസ്ഥനായ മനോജിനെതിരേ കോട്ടയം എസ്.പി.ക്കും കളക്ടർക്കും പരാതി നൽകും” അനൂപ് പറഞ്ഞു.
ആഴ്ചകൾക്ക് മുൻപാണ് ചിങ്ങവനം പോലീസ് സ്റ്റേഷനിൽ പോലീസുകാർ തമ്മിൽ അടിപിടിയുണ്ടായത്. പാർക്കിങ്ങിനെച്ചൊല്ലി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരാണ് തമ്മിലടിച്ചത്. സംഭവത്തിൽ ഒരു പോലീസുകാരന് തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പോലീസിന് നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിന് പിന്നാലെയാണ് ചിങ്ങവനം സ്റ്റേഷനിലെ പോലീസുകാരൻ അസഭ്യം പറഞ്ഞെന്ന പരാതിയും ഉയർന്നിരിക്കുന്നത്.