കത്തിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ ; വീടില്ലാത്ത സ്ത്രീയോട് കൈക്കൂലിയായ് 52000 രൂപ ആവശ്യപ്പെട്ട തുവ്വൂര്‍ വില്ലേജ് ഓഫീസറാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിൻ്റെ പിടിയിലായത്
മലപ്പുറം : തുവ്വൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ. തുവ്വൂര്‍ വില്ലേജ് ഓഫീസർ സുനില്‍രാജാണ് 20000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.
പട്ടയം ലഭിക്കാൻ വില്ലേജ് ഓഫീസർ നല്‍കേണ്ട കത്തിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. മലപ്പുറം വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വില്ലേജ് ഓഫീസറെ പിടികൂടിയത്.
നീലാഞ്ചേരി സ്വദേശി തെച്ചിയോടൻ ജമീലയില്‍ നിന്നാണ് പ്രതിയായ വില്ലേജ് ഓഫീസര്‍ 20000 രൂപ വാങ്ങിയത്. സ്വന്തമായി വീട് പോലുമില്ലാത്ത ജമീല ഭൂമിയുടെ പട്ടയത്തിനായി പല തവണയായി വില്ലേജ് ഓഫീസില്‍ വരുന്നുണ്ട്. എന്നാല്‍ 52000 രൂപ നല്‍കിയാല്‍ പട്ടയം ശരിയാക്കാം എന്നായിരുന്നു സുനില്‍ രാജിൻ്റെ മറുപടി. കൈക്കൂലി തുക കുറക്കാൻ ജമീല ആവശ്യപ്പെട്ടെങ്കിലും നടന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാർഡ് മെമ്ബർ ഉള്‍പ്പെടെയുള്ള പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ജമീലയെ സഹായിക്കാൻ വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടെങ്കിലും സുനില്‍രാജ് 32000 രൂപ ആവശ്യപ്പെട്ടു. ഇതും ജമീലയ്ക്ക് സംഘടിപ്പിക്കാനായില്ല. വിവരം വിജിലൻസിനെ അറിയിച്ച ജമീല കടം വാങ്ങിയ 20000 രൂപയുമായി ഇന്ന് വില്ലേജ് ഓഫീസിലെത്തി. പണം കൈപ്പറ്റിയ ഉടനെ സുനില്‍രാജിനെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.