play-sharp-fill
തുടയിൽ 10 കിലോ ഭാരമുള്ള ട്യൂമര്‍, ആറു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ, 61കാരിക്ക് ആശ്വാസമേകി മെഡിക്കൽ കോളേജ്, വിദ​ഗ്ധ സംഘത്തിന് അഭിനന്ദനവുമായി മന്ത്രി വീണ ജോര്‍ജ്

തുടയിൽ 10 കിലോ ഭാരമുള്ള ട്യൂമര്‍, ആറു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ, 61കാരിക്ക് ആശ്വാസമേകി മെഡിക്കൽ കോളേജ്, വിദ​ഗ്ധ സംഘത്തിന് അഭിനന്ദനവുമായി മന്ത്രി വീണ ജോര്‍ജ്

തൃശൂർ: തൃശൂര്‍ പുഴക്കല്‍ സ്വദേശിനിയായ 61 വയസുകാരിക്ക് ട്യൂമര്‍ മൂലം നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. കാലില്‍ തുടയോട് ചേര്‍ന്ന് വളര്‍ന്ന 10 കിലോ ഭാരമുള്ള ട്യൂമര്‍ വളരെ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

ഹെപ്പറ്റെറ്റിസ് രോഗം കൂടിയതുമൂലം ശസ്ത്രക്രിയ സങ്കീർണമാവുകയായിരുന്നു. തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് ശസ്ത്രക്രിയ നടത്തിയത്. വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം രോ​ഗിക്ക് ഇപ്പോൾ സാധാരണ രീതിയിൽ നടക്കാം.


ഇത് പുനർജീവിതം കിട്ടിയതുപോലെയെന്നാണ് രോ​ഗിയും ബന്ധുക്കളും പറയുന്നത്. മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗവും ഓങ്കോ സര്‍ജറി വിഭാഗവും ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു മാസം മുമ്പാണ് നടക്കാന്‍ പോലും കഴിയാതെ കാലില്‍ വലിയ മുഴയുമായി 61 വയസുകാരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്നത്. വിദഗ്ധ പരിശോധനയില്‍ ട്യൂമര്‍ ആണെന്ന് ബോധ്യപ്പെട്ടു. കാലില്‍ തുടയോട് ചേര്‍ന്ന് അതിവേഗം വളര്‍ന്ന 30x30x15 സെന്റീമീറ്റര്‍ വലിപ്പമുള്ള ട്യൂമറായിരുന്നു.

കൂടാതെ രോഗിക്ക് ഹെപ്പറ്റൈറ്റിസ് ഉണ്ടായിരുന്നതിനാല്‍ അധിക മുന്‍കരുതലുകള്‍ വേണ്ടിവന്നു. ഈ മാസം പത്താം തീയതിയാണ് ശസ്ത്രക്രിയ നടത്തിയത്. ആറു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് കാലിലേക്കുള്ള രക്തക്കുഴലുകള്‍, നാഡീഞരമ്പുകള്‍ എന്നിവയ്ക്ക് ക്ഷതമേല്‍ക്കാതെ 10 കിലോ തൂക്കവും 30x30x15 സെന്റീമീറ്റര്‍ വ്യാപ്തിയുമുള്ള സോഫ്റ്റ് ടിഷ്യൂ സാര്‍ക്കോമ നീക്കം ചെയ്തത്.

രോഗി സുഖം പ്രാപിച്ചപ്പോള്‍ അടുത്തഘട്ട ചികിത്സക്കായി റേഡിയോതെറാപ്പി വിഭാഗത്തിലേക്ക് മാറ്റുകയും, ഫിസിയോതെറാപ്പി വിഭാഗത്തിന്റെ കൂടി ഇടപെടലോടെ കാലിലെ പേശികളുടെ തളര്‍ച്ച പരമാവധി കുറച്ചുകൊണ്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്തിരിക്കുന്നു. സ്വകാര്യ മേഖലയില്‍ ലക്ഷക്കണക്കിന് രൂപ ചെലവ് വരുമായിരുന്ന ഈ ശസ്ത്രക്രിയ സര്‍ക്കാരിന്റെ വിവിധ സ്‌കീമുകളില്‍ ഉള്‍പ്പെടുത്തി സൗജന്യമായാണ് ചെയ്തത്.