സ്വന്തം ലേഖകൻ
തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ്ബില്‍ പണം വെച്ചുള്ള ചീട്ടുകളിയില്‍ 5.59 ലക്ഷം രൂപ പിടിച്ചെടുത്ത കേസില്‍ വെള്ളം ചേർത്ത് നിസ്സാര വകുപ്പിട്ട് മ്യൂസിയം പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
പൊലീസ് ഒത്തുകളിയില്‍ കുറ്റം സമ്മതിച്ച് പിഴയൊടുക്കാൻ പ്രതികളുടെ ഹർജി. 11 പ്രതികള്‍ക്കും 750 രൂപ വീതം പിഴ ശിക്ഷ വിധിച്ചു. പിഴയൊടുക്കാത്ത പക്ഷം 15 ദിവസം തടവ് അനുഭവിക്കാനും തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിഴയൊടുക്കി തലയൂരി പ്രതികള്‍ ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവായി. ചീട്ടുകളിച്ച സംഘം പിടിയിലായ സംഭവത്തില്‍ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇൻഡസ്ട്രീസ് എംഡിയും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനുമായ വിനയകുമാറിനെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചതായി ആരോപണം ഉയർന്നിരുന്നു.
എഫ്ഐആറില്‍ അച്ഛന്റെ പേര് മാറ്റി രേഖപ്പെടുത്തി. കൂടാതെ ഗൗരവമേറിയ കുറ്റകൃത്യം നടന്നിട്ടും പിഴയടച്ച് തടിയൂരാവുന്ന പെറ്റി കുറ്റകൃത്യങ്ങളായ 1960 ലെ കേരളാ ഗെയിമിങ് നിയമത്തിലെ 7, 8 , 9 എന്നീ നിസ്സാര വകുപ്പുകള്‍ ചുമത്തിയാണ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്.
2023 ഒക്ടോബർ 2 രാത്രി ഏഴര മണിയോടെയാണ് ട്രിവാൻഡ്രം ക്ലബ്ബില്‍ നിന്നും പണം വച്ച് ചീട്ടുകളിച്ച 11 പേരെ സിറ്റി മ്യൂസിയം പൊലീസ് അറസ്റ്റുചെയ്തത്. 5.59 ലക്ഷം രൂപയും ഇവരില്‍ നിന്നും പിടിച്ചെടുത്തു. യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇൻഡസ്ട്രീസ് എംഡി വിനയകുമാറിന്റെ പേരിലാണ് മുറിയെടുത്തത്.
ക്ലബ്ബിലെ ഏറ്റവും പുറകിലെ അഞ്ചാം നമ്ബർ ക്വാട്ടേഴ്സില്‍ പണം വച്ച് ചീട്ടുകളിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. വിനയകുമാറിനെ കൂടാതെ പത്തനംതിട്ട സ്വദേശി അഷ്റഫ്, കോട്ടയം സ്വദേശി സിബി ആന്റണി, കവടിയാർ സ്വദേശി സീതാറാം, കോട്ടയം സ്വദേശി മനോജ്, ചിറയിൻകീഴ് കുന്നുംപുറം സ്വദേശി വിനോദ്, കീഴാറ്റിങ്ങല്‍ സ്വദേശി ഷിയാസ്, തിരുവനന്തപുരം കുന്നുകുഴി സ്വദേശി അമല്‍, വർക്കല ചെറുന്നിയൂർ സ്വദേശി ശങ്കർ, അജിത്കുമാർ മൂർത്തി, കെ.എസ്. സേതുനാഥ് എന്നിവരാണ് പിടിയിലായത്. ഇവരുടെ വാഹനങ്ങളും മ്യൂസിയം പൊലീസ് പരിശോധിച്ചു.
മുറി എടുത്തത് യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇൻഡസ്ട്രീസ് എംഡിയുടെ പേരിലാണെന്ന് പൊലീസിന് തെളിവും ലഭിച്ചു. ഒന്നാം പ്രതി വിനയകുമാറാണ്. എന്നാല്‍ എഫ്ഐആറില്‍ പേര് രേഖപ്പെടുത്തിയപ്പോള്‍ വിനയകുമാറിന്റെ അച്ഛന്റെ പേര് തെറ്റായാണ് രേഖപ്പെടുത്തിയത്. യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇൻഡസ്ട്രീസ് എംഡി വിനയകുമാറാണോ പിടിയിലായതെന്ന് ഉറപ്പില്ലെന്നാണ് പൊലീസ് ഭാഷ്യം. ആദ്യം സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനാണെന്നും പേരും തെറ്റായാണ് പറഞ്ഞതെന്നുമാണ് ന്യായീകരണം. അത് കൂടുതല്‍ അന്വേഷണത്തിലേ വ്യക്തമാകൂ എന്നാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഇത് വിനയകുമാറിനെ രക്ഷിക്കാനുള്ള നീക്കമാണെന്നാണ് ആരോപണം ഉയരുന്നത്.
അതേസമയം മുറിയെടുത്തത് വിനയകുമാറാണെന്ന് ട്രിവാൻട്രം ക്ലബ് ഭാരവാഹികള്‍ വാർത്താ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്ലബില്‍ ഇൻസ്റ്റിറ്റിയൂഷണല്‍ മെംബർ ആയ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇൻഡസ്ട്രീസ് ലിമിറ്റഡ് ക്ലബ്ബിന്റെ രണ്ട് നോമിനികളില്‍ ഒരാളായ മാനേജിങ് ഡയറക്ടർ വിനയകുമാർ.എസ്.ആർ. ആണ് മുറിയെടുത്തതെന്ന് വാർത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.